ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന എന്‍എച്ച്എസിനെ കരകയറ്റാനായി കൂടുതല്‍ നികുതി നല്‍കാന്‍ തയ്യാറാണെന്ന് ജനങ്ങള്‍. കിംഗ്‌സ് ഫണ്ട് നടത്തിയ പോളില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും ഈ അഭിപ്രായമാണ് പുലര്‍ത്തുന്നത്. ആരോഗ്യ സര്‍വീസിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കൂടുതല്‍ നികുതികള്‍ അടക്കുന്നതില്‍ വിരോധമില്ലെന്ന് 66 ശതമാനം പേര്‍ അറിയിച്ചു. വെല്‍ഫെയര്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വരുത്തുന്ന വെട്ടിക്കുറയ്ക്കലുകളില്‍ നിന്ന് എന്‍എച്ച്എസിന് ഫണ്ട് കണ്ടെത്തണമെന്ന് 20 ശതമാനം പേര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ നല്‍കുന്ന സേവനങ്ങള്‍ കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചവരും ഉണ്ട്. സേവനങ്ങളുടെ തോത് കുറയ്ക്കണമെന്ന് 10 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. എന്‍എച്ച്എസിന്റെ സേവനങ്ങളിലുള്ള മതിപ്പും അതിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമാണ് പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാമെന്ന് പൊതുജനം പറയുന്നതിന് കാരണമെന്നാണ് പോളിംഗ് ഫലം വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് സമൂഹത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് എന്‍എച്ച്എസ് എന്ന് 77 ശതമാനം പേര്‍ വിലയിരുത്തുന്നു.

അതുകൊണ്ടുതന്നെ എന്‍എച്ച്എസിനെ വേണ്ട വിധത്തില്‍ പരിപാലിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായി നേരിടുന്ന കുറവാണ് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കയുടെ പ്രധാന കാരണം. പൊതുജനത്തിന് എന്‍എച്ച്എസിനേക്കുറിച്ചുള്ള കരുതല്‍ പ്രോത്സാഹനമാകുന്നുണ്ടെന്നും സര്‍ക്കാര്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 8 ബില്യന്‍ പൗണ്ടാണ് നിക്ഷേിപിക്കാന്‍ ഒരുങ്ങുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇതിനോടുള്ള പ്രതികരണമായി അറിയിച്ചു.