ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഡംഫ്രീസ് ആൻഡ് ഗാലോവേ മേഖലയിലെ ഒരു ഫാമിൽ പശുക്കളിൽ കാണപ്പെടുന്ന‘മാഡ് കാവ് രോഗം’ സ്ഥിരീകരിച്ചു. രോഗബാധിത മൃഗത്തിനെയും അതുമായി ബന്ധപ്പെട്ട മറ്റ് മൃഗങ്ങളെയും നിരീക്ഷണത്തിലാക്കിയതായും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കർശനമായ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മനുഷ്യരുടെ ഭക്ഷ്യശൃംഖലയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും അതിനാൽ പൊതുജനാരോഗ്യത്തിന് നിലവിൽ യാതൊരു ഭീഷണിയുമില്ലെന്നും ഫുഡ് സ്റ്റാൻഡേർഡ്സ് സ്കോട്ട് ലൻഡ് വ്യക്തമാക്കി. രോഗബാധിത മൃഗങ്ങളുടെ ഉടമകൾ അധികൃതരുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും സ്കോട്ടിഷ് സർക്കാർ അറിയിച്ചു.

1990-കളിൽ ബ്രിട്ടനിൽ വലിയ ആശങ്ക സൃഷ്ടിച്ച രോഗമാണിത്. മനുഷ്യരിൽ ‘വേരിയന്റ് ക്രൂട്സ്ഫെൽഡ് – ജേക്കബ് രോഗം’ (vCJD) എന്ന മാരക മസ്തിഷ്ക രോഗവുമായി ബി.എസ്.ഇ. ബന്ധപ്പെട്ടു കണ്ടെത്തിയതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് യുകെയിൽ ഏർപ്പെടുത്തിയത്. നിലവിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള തെളിവാണിതെന്നും സ്കോട്ടിഷ് കൃഷിമന്ത്രി ജിം ഫെയർലി പറഞ്ഞു.











Leave a Reply