ഡോക്ടർ എ. സി. രാജീവ് കുമാർ
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഓരോണക്കാലം അടുത്തനാളുകൾ. മഴ മാറാതെ ഒരരാഴ്ച്ച. കരിമ്പിന്റെ നാടായിരുന്ന നെടുമ്പ്രം ഗ്രാമത്തിലെ തടിപ്പാലങ്ങൾ. വയ്ക്കത്തില്ലത്തിനടുത്തുള്ള പാലവും വാളകത്തി പാലവും. വാളകത്തി പാലം തടി പുതുക്കി പണിയുന്നു.
തട്ടാംപറമ്പിൽ വീട്ടിൽ ഉള്ള ആശാൻ കളരിയിൽ അക്ഷരം പഠിക്കാൻ പോകുന്നത് ഈ പാലം കയറി ആയിരുന്നു.
ചെളിമണം പരത്തുന്ന കാറ്റ് കരിമ്പിൻ തോട്ടത്തിൽ നിന്ന് വീശിയടിക്കുന്നു. ഓണം വരവായി. പമ്പ കരകവിയുമോ എന്ന് മുതിർന്നവർ അടക്കം പറയുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പോലും കരയിൽ നിന്ന് രണ്ട് മൂന്നടി താഴെ ആണ് ആറ്റിൽ വെള്ളം എന്നൊക്കെ കേട്ടിരുന്നു. വെളുപ്പിന് അമ്മയുടെ ഉച്ചത്തിൽ ഉള്ള ഒച്ച കേട്ടനുണർന്നത്. “ഉരുൾ പൊട്ടി വെള്ളം വരുന്നു ”
കന്നതുറക്കുമ്പോഴേക്കും പറമ്പിലേക്ക് വെള്ളം ഇരച്ചു കയറുന്നത് കാണാമായിരുന്നു.
രണ്ടു പാലങ്ങൾക്ക് ഇടയിൽ ഉള്ള കവല ആണ് ഒറ്റത്തെങ്ങ് ബസ് സ്റ്റോപ്പ്. അവിടേക്ക് ആളുകൾ അരയറ്റം വെള്ളത്തിൽ ഉള്ളതൊക്കെ കയ്യിലെടുത്തു നീന്തി പോകുന്നു. ചുറ്റും കടൽ പോലെ വെള്ളം, പുളുക്കീഴ് പഞ്ചാര ഫാക്റ്ററിയിൽ കരിമ്പുമായി വരുന്ന കേവ് വള്ളത്തിൽ നിന്ന് അക്കരെ നിന്ന് ആളുകൾ വരുന്നു. അന്ന് പുളിക്കീഴു പാലം ആയിട്ടില്ല. ഒലക്കൂരകൾ കോഴിക്കൂടുകൾ ഒക്കെ ഒഴുകി പോകുന്നു.
പൂച്ചകുട്ടികളോട് എനിക്ക് ഏറെ കമ്പമുണ്ടായിരുന്നു. മഴുവാങ്ങാട് ചിറയിൽ പേരകത്തുള്ള ഫിഷറി ഇൻസ്പെക്ടർ എനിക്ക് രണ്ട് പൂച്ച കുഞ്ഞുങ്ങളെ തന്നത് മുറിയുടെ മൂലയ്ക്ക്പേടിച്ചിരിക്കുന്നു. കറുമ്പൻ ലക്ഷ്മണൻ, കറുപ്പും വെളുപ്പുമുള്ള ലക്ഷ്മി. ആശാൻ കളരിയിൽ പോയ് വരുമ്പോൾ രണ്ടും എന്നെയും കാത്തിരിക്കും. വെള്ളം കൂടിയപ്പോൾ ഇരുവരെയും ഒരു കുട്ടയിൽ ആക്കി അമ്മ പത്തായത്തിന്റെ മുകളിൽ വെച്ചത് ഓർക്കുന്നു.വെള്ളം ഇറങ്ങിയപ്പോൾ ലക്ഷ്മണനെ കാണാനില്ല. ലക്ഷ്മി ഒറ്റയ്ക്ക് ഒരു മൂലയിൽ കരഞ്ഞു കരഞ്ഞിരിക്കുന്നു.
എന്റെ സങ്കടം എനിക്ക് അല്ലെ അറിയൂ.
ഓരോ ഓണവും ഓരോ വെള്ളപ്പൊക്കവും ഈ ഓർമ്മകൾ എന്നുമുണ്ടാവും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.














Leave a Reply