ഡോ.ഉഷാറാണി.പി.
അവിടെ ഓണമെത്തിയോയെന്നുറ്റ സൗഹൃദത്തി –
ന്നരിയ തുമ്പപ്പൂവൊന്നു നുള്ളിയെറിഞ്ഞു ഞാൻ, തൂമയോടരിയപൂക്കളത്തിനരികിൽ നിന്നു .
ഇനിയൊരു പായസംകൂടിയുണ്ടെന്നും
ഉള്ളിലൊരോണവുമോമൽക്കനവുകളുമെപ്പോഴുമൂയലാടുമ്പോൾ
നിമിഷങ്ങൾക്കു നീളമില്ലാതാകുന്നെന്നും ചൊല്ലി നീ.
പകിട്ടാർന്ന, അത്തക്കളത്തിനുചാരെയുള്ളെൻ ചിത്രങ്ങൾ
‘ഞാൻ വരച്ചതിനെക്കാൾ മെച്ചമെന്നു ‘രച്ച്, എന്നാൽ
നഗരത്തിലെ പൂക്കൾക്കോമനത്തം തുച്ഛമെന്നുപഹസിച്ചു.
ഇതനന്തപുരി.
ഓണവില്ലുചാർത്തി മഹത്ത്വമേറിശ്ശയിക്കും
പദ്മനാഭസ്വാമിയെ വണങ്ങി മനംമങ്ങാതെ
വിധിപോൽത്തമ്പുരാനെയെതിരേറ്റു,
വിഭിന്നകലാകേളികളുമുറിയടിയും തിരുവാതിരക്കളിയുമായി
നഗരക്കൂട്ടങ്ങളുല്ലാസം കൈമാറുമ്പോൾ
മാനുഷരെല്ലാരുമൊന്നുപോലെ വിളങ്ങി.
ഓണമൊരദ്ഭുതം
ഒരുമതൻസൗന്ദര്യം
ഓർമ്മകൾക്കിതു വസന്തകാലം.
ചിങ്ങമെത്തുമ്പോൾ തുടിക്കുന്ന മനസ്സുകളിലെ –
ആയിരം കൽപ്പനച്ചന്തത്തിലിലയിട്ടസദ്യയും
വാഴപ്പഴത്തിൻനുറുക്കുമുപ്പേരിയും നിരക്കും.
അത്തംവെളുത്തിട്ടും അരമണികെട്ടിയ തിരുവോണം
വെൺമപരത്തിനിൽക്കുമ്പോൾ
എൻ കവിളിലൊരത്തക്കളമിടാനുള്ള പൂക്കളെക്കണ്ടെന്നു
തുടർന്നുചൊല്ലി, വെറുതെ മൊട്ടിട്ട പരിഭവത്തെയൊഴിച്ചു നീ.
ഒരാണ്ടു കാത്തിരുന്നൻപോടണയുമോണമേ
പ്രിയമെഴുന്നതെല്ലാം നിൻ വരദാനമെന്നോ,
ഒരു പ്രണയസല്ലാപംപോലും!
ഡോ.ഉഷാറാണി .പി.:- തിരുവനന്തപുരം മണക്കാടിനടുത്ത് സ്വദേശവും താമസവും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരി, കെ.പത്മം എന്നിവരുടെ മകൾ. ഭർത്താവ് – എസ്സ്.അനിൽകുമാർ മകൾ – ഗൗരി അനിൽകുമാർ. മണക്കാട് ഗവ.സ്കൂൾ, തിരുവനന്തപുരം ആൾസെയിൻ്റ്സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റു കരസ്ഥമാക്കി. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. മുപ്പതോളം കൃതികൾ ക്ക് അവതാരിക എഴുതി. ആസ്വാദനം, പഠനം എന്നിവവേറെയും. ആത്മനിവേദനം (കവിതാസമാഹാരം), ബഷീർ ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവ കൃതികൾ. തിരുവനന്തപുരം നഗരത്തിലെ സാഹിത്യസമ്മേളനങ്ങളിൽ പ്രഭാഷക, കവയിത്രി എന്നീനിലകളിൽ സജീവസാന്നിദ്ധ്യം. തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം, പേരക്ക ഓണക്കവിത പുരസ്കാരം, ശ്രേഷ്ഠ സാഹിത്യവേദി പുരസ്കാരം, പുലരി ടി വി ശംഖുമുദ്ര പുരസ്കാരം, വേൾഡ് ടാലൻ്റ് റെക്കോർഡ് എന്നിവ ലഭിച്ചു.














Leave a Reply