ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രിൻസ് ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും ഇനി രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധികളായി പ്രവർത്തിക്കാനാകില്ലെന്ന് വ്യക്തമാക്കി ചാൾസ് രാജാവ്. ഹാരിയുടെയും മേഗന്റെയും നിലവിലെ പദവി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാനായി ബക്കിങ്ഹാം പാലസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക കത്ത് അയച്ചു. രാജാവിന്റെ നിർദേശപ്രകാരം ലോർഡ് ചേംബർലെയ്ൻ അയച്ച കത്ത് ഹാരിയുടെ സംഘത്തിനും സർക്കാർ വകുപ്പുകൾക്കും സൈനിക ഉദ്യോഗസ്ഥർക്കും ലോർഡ് ലെഫ്റ്റനന്റുമാർക്കും കൈമാറിയെന്നാണ് പാലസ് വൃത്തങ്ങൾ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാരിയും മേഗനും കഴിഞ്ഞ മാസം മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ഒപ്പം കൂട്ടി കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ രാജകുടുംബത്തിലെ ‘വർക്കിങ് റോയൽ’ പദവി ഇവർക്ക് ലഭിക്കില്ലെന്നും ‘ഹിസ് റോയൽ ഹൈനെസ്’, ‘ഹെർ റോയൽ ഹൈനെസ്’ എന്നീ പദവികൾ ഉപയോഗിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇരുവരും ഇപ്പോഴും സ്വകാര്യ പൗരന്മാരായാണ് കണക്കാക്കപ്പെടുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലെത്തിയതിന് പിന്നാലെ ഹാരി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായുള്ള സൂചനകളും പുറത്തുവന്നു. ലണ്ടനിലെ ഒരു ടിവി, പോഡ്കാസ്റ്റ് സ്റ്റുഡിയോയിൽ ഹാരി എത്തിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാവിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്ന പരിപാടികൾ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായിരിക്കില്ലെന്നും സ്വകാര്യ വ്യക്തികൾ എന്ന നിലയിലായിരിക്കും ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയെന്നും രാജാവിന്റെ കത്ത് വ്യക്തമാക്കുന്നു.