ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ ഈസ്റ്റ് – വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില തിങ്കളാഴ്ച ബാരലിന് 108.03 ഡോളർ വരെ ഉയർന്നു. ഒരു ദിവസത്തെ വർധന 3.25 ശതമാനമാണ്. യെമനിലെ ഇറാൻ അനുകൂല ഹൂതി സേന സൗദി അറേബ്യക്കെതിരെ നടത്തിയ ആക്രമണങ്ങളും ബാബ് അൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുത്തതും വിപണിയിലെ ആശങ്ക വർധിപ്പിച്ചു.

ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെ താൽക്കാലിക കപ്പൽപ്പാത ഒരുക്കുന്നതിനെക്കുറിച്ച് ഇറാനുമായി ചർച്ച നടത്താനിരുന്ന ഗൾഫ് രാജ്യങ്ങളുടെ യോഗം മാറ്റിവച്ചതും തിരിച്ചടിയായി. പൈപ്പ്ലൈൻ ദിവസങ്ങൾക്കുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ കയറ്റുമതിക്കുള്ള എണ്ണശേഖരം സൗദിക്ക് തീർന്നേക്കാമെന്ന മുന്നറിയിപ്പും പുറത്തുവന്നു. ഇതിനിടെ ബ്രിട്ടനിലെ ഗ്യാസ് വില അഞ്ച് ശതമാനം ഉയർന്ന് തെർമിന് 208.73 പെൻസറായി. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

മധ്യപൂർവദേശത്തെ എണ്ണ-വാതക വിതരണത്തെ ബാധിക്കുന്ന സംഘർഷങ്ങൾ ശക്തമായതോടെ ഈ വർഷം ഊർജവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഏപ്രിലിൽ എണ്ണവില 126 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് വെടിനിർത്തൽ പ്രതീക്ഷകളിൽ വില കുറഞ്ഞെങ്കിലും യുഎസ് – ഇറാൻ ധാരണ തകർന്നതോടെ വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബ്രെന്റ് ക്രൂഡ് 100 ഡോളർ കടന്നിരുന്നു. സൗദിയുടെ എണ്ണ ഉൽപാദനവും ഇതിനകം സമ്മർദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഊർജവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം വർധിപ്പിക്കുന്നതിനാൽ യുഎസ്, ജപ്പാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്ക് പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളിലും പുതിയ വെല്ലുവിളി നേരിടേണ്ടിവരും.











Leave a Reply