ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അറുപത്തഞ്ച് വയസ്സുകാരനായ തന്റെ അയൽക്കാരൻ ഡേവിഡ് ബട്ട്ലറുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കാളിയായ യുവതി അടുത്തദിവസം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ മോഷണം നടത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഹള്ളിൽ നിന്നുള്ള ഇരുപത്തേഴുകാരിയായ ലിയൻ ഹണ്ടറാണ് ഇത്തരത്തിൽ മോഷണം നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കുന്നു. മരിച്ചയാളുടെ വിവാഹ സർട്ടിഫിക്കറ്റ്, അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ്, അദ്ദേഹത്തിന്റെ വാലറ്റിൽ ഉണ്ടായിരുന്ന 200 പൗണ്ട് തുക എന്നിവയെല്ലാം തന്നെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ഡേവിഡ് ബട്ട്ലർ മരണപ്പെട്ടത്. അതിനു ശേഷം ഉടൻ തന്നെ ഹണ്ടർ മോഷണം നടത്തിയിട്ടുണ്ടെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. രണ്ടാഴ്ചകൾക്ക് ശേഷം കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

അയൽക്കാരിൽ ഒരാൾ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ഹണ്ടർ വെറും കയ്യോടെ ഫ്ലാറ്റിൽ പ്രവേശിച്ചതിനു ശേഷം പിന്നീട് സാധനങ്ങളുമായി തിരികെ പോകുന്നത് വ്യക്തമായി തന്നെ കാണുന്നുണ്ട്. മരണപ്പെട്ട ബട്ട്ലറുടെ മകൾ മെലനി ബട്ട്ലർ ഹണ്ടറോട് തന്റെ പിതാവിന്റെ സാധനങ്ങൾ തിരികെ നൽകുവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വളരെ മോശമായ രീതിയിൽ മേലനിയോട് ഹണ്ടർ പ്രതികരിക്കുകയും വാതിൽ അടക്കുകയും ചെയ്തതായാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. തന്റെ മാതാപിതാക്കളുടെ വിലയേറിയ വസ്തുക്കൾ എടുക്കുവാൻ ഹണ്ടറിനു യാതൊരു അവകാശവുമില്ലെന്ന് മേലനി പ്രതികരിച്ചു. ഹണ്ടർ മുൻപും ഇത്തരത്തിൽ മോഷണങ്ങൾ നടത്തിയിട്ടുള്ളതായാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.