ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റാഫോർഡ്‌ഷെയർ : ഇറക്കം കുറഞ്ഞ സ്കർട്ട് ധരിച്ചെത്തിയ 6 വിദ്യാർത്ഥിനികളെ പരസ്യമായി അധിക്ഷേപിച്ച് സ്കൂൾ അധികൃതർ. സ്റ്റാഫോർഡ്‌ഷെയറിലെ കാനോക്കിലെ കാനോക്ക് ചേസ് ഹൈസ്‌കൂളിലെ അസംബ്ലിയിൽ മറ്റ് ഇരുന്നൂറോളം വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് വിദ്യാർത്ഥികളെ ശകാരിച്ചത്. തങ്ങൾ നാണിച്ചുപോയെന്നും ഇരിപ്പിടങ്ങളിലേക്ക് മടങ്ങുമ്പോൾ സഹ വിദ്യാർത്ഥികൾ തങ്ങളെ കളിയാക്കിയെന്നും 13നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു. മറുപടിയായി, സ്കൂളിലെ നൂറുകണക്കിന് പെൺകുട്ടികൾ അടുത്ത ദിവസം അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്കർട്ട് ധരിച്ചെത്തി. 17 പേർ ടെന്നീസ് കോർട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മാതാപിതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“ഞാൻ എന്റെ സീറ്റിലേക്ക് തിരിച്ചു പോയപ്പോഴും അന്ന് വീട്ടിലേക്ക് തിരിച്ചുപോയപ്പോഴും സഹപാഠികൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് ലജ്ജ തോന്നി.” അപമാനിക്കപ്പെട്ട വിദ്യാർത്ഥികളിലൊരാളായ മോളി സ്റ്റോക്ക് പറഞ്ഞു. “എനിക്ക് ഇഷ്ടമുള്ളത് ധരിക്കാൻ എന്റെ അമ്മ എന്നെ അനുവദിക്കുന്നു. ഞാൻ സ്കൂൾ നിയമം ലംഘിച്ചാൽ അമ്മ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടില്ല. ഒപ്പം മിടുക്കിയായിരിക്കുക എന്നതാണ് എന്റെ രീതി. ഞാൻ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നു. ഭാവിയിൽ സ്കർട്ട് ധരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു.” മോളി വ്യക്തമാക്കി. നീളം കുറഞ്ഞതും ഇറുകിയതുമായ സ്‌കർട്ട് ധരിച്ച പെൺകുട്ടികളെ തിരഞ്ഞെടുക്കാൻ ഇയർ ഹെഡ് മിസ് ജിങ്ക്സ്, ഫോം ട്യൂട്ടർമാരോട് ആവശ്യപ്പെട്ടതായും മോളിയുടെ പുരുഷ ട്യൂട്ടർ തന്നെയും മറ്റൊരു പെൺകുട്ടിയെയും തിരഞ്ഞെടുത്തുവെന്നും അവൾ അറിയിച്ചു. സ്കൂൾ ചട്ടങ്ങൾ അനുസരിച്ച് സ്കർട്ടുകൾ കാൽമുട്ടിന് മുകളിലായിരിക്കണം. പെൺകുട്ടികൾ സ്വീകാര്യമല്ലാത്ത രീതിയിൽ സ്കർട്ട് ധരിച്ചിരുന്നുവെന്നാണ് ഇയർ ഹെഡ് അവകാശപ്പെടുന്നത്.

ഈ വസ്ത്രധാരണ രീതി പുരുഷ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ ആകർഷിക്കുന്നതായി സ്കൂൾ അധികൃതർ പിന്നീട് പറഞ്ഞു. “ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു, അത് അവരെ അലോസരപ്പെടുത്തുന്നുവെങ്കിൽ അവർ സ്കൂളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് ഞാൻ കരുതുന്നു.” മോളി അഭിപ്രായപ്പെട്ടു. മോളിയും മറ്റ് 16 വിദ്യാർത്ഥിനികളും ചേർന്ന് തൊട്ടടുത്ത ദിവസം ഒരു പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂൾ അധികൃതർ മാപ്പ് പറയുന്നതുവരെ അവർ പ്രതിഷേധം തുടർന്നു. മോളിയുടെ അമ്മ ജോവാന സ്റ്റോക്ക് ഹെഡ് ടീച്ചറോട് പരാതിപ്പെട്ടതിനെ തുടർന്ന് അവർ ക്ഷമ ചോദിക്കുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം അധ്യാപകർ വിദ്യാർത്ഥികളോട് സ്കർട്ടിനു താഴെ ഷോർട്ട്സ് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ശാരീരിക അധിക്ഷേപം നേരിടാത്ത രീതിയിൽ പെൺകുട്ടികൾക്ക് സ്കൂളിൽ തുടരാനുള്ള മാർഗ്ഗങ്ങൾ സ്കൂളുകൾ തന്നെ കണ്ടെത്തേണ്ടതുണ്ടെന്ന് ഒഫ്സ്റ്റെഡ് ചീഫ് ഇൻസ്പെക്ടർ അമൻഡ സ്പിൽമാൻ പറഞ്ഞു. പത്തിൽ ഒമ്പത് പെൺകുട്ടികൾക്കും ലൈംഗിക അധിക്ഷേപം നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കോമൺസ് വിദ്യാഭ്യാസ സമിതി, സ്കൂൾ വാച്ച്ഡോഗിനെ ചോദ്യം ചെയ്യുകയുണ്ടായി.