ജോലിക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ നടി പാർവതി നായരുൾപ്പെടെ ആറാളുടെ പേരിൽ തമിഴ്‌നാട് പോലീസ് കേസെടുത്തു. സെയ്ദാപ്പേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. ചലച്ചിത്രനിർമാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പുതുക്കോട്ട സ്വദേശി സുഭാഷ് ചന്ദ്രബോസാണ്‌ (27) പരാതി നൽകിയത്.

സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ പാർവതി നായരുടെ വീട്ടിലെ ജോലികളിലും സുഭാഷ് സഹായിക്കാറുണ്ടായിരുന്നു. ഈ സമയത്ത് വീട്ടിൽ മോഷണം നടന്നെന്നും സുഭാഷിനെ സംശയമുണ്ടെന്നും കാണിച്ച് പാർവതി നായർ പോലീസിൽ പരാതിനൽകിയിരുന്നു. സുഭാഷ് അറസ്റ്റിലായി.

നടിയും സുഹൃത്തുക്കളും ചേർന്ന്‌ തന്നെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്നുകാണിച്ച് സുഭാഷും പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

വീട്ടിൽനിന്ന് ഒൻപതുലക്ഷം രൂപയും ഐ ഫോണും ലാപ് ടോപ്പും കാണാതായതിനെത്തുടർന്നാണ് പോലീസിൽ പരാതിനൽകിയതെന്നും സുഭാഷിനെ മർദിച്ചിട്ടില്ലെന്നുമാണ് പാർവതി നായർ പറയുന്നത്.

നടിയും സുഹൃത്തുക്കളായ ഇളങ്കോവൻ, സെന്തിൽ, അരുൾ മുരുകൻ, അജിത് ഭാസ്കർ, രാജേഷ് തുടങ്ങിയവരും ചേർന്നാണ് മർദിച്ചതെന്നാണ് സുഭാഷ് പരാതിയിൽ പറയുന്നത്.