ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അറവു കത്തി ഉപയോഗിച്ച് സ്ത്രീയേയും കുടുംബാംഗങ്ങളെയും ഉപദ്രവിച്ച ശേഷം രക്ഷപെട്ടയാൾക്ക് ജയിൽശിക്ഷ. നാൽപത്തിമൂന്നുകാരനായ ക്ലിയോൺ സ്മിത്ത് ആണ് 2019 ഡിസംബറിൽ ബിർമിങ്ഹാമിലെ മോസ് ലിയിലുള്ള നാൽപത്തിരണ്ടുകാരിയായ സ്ത്രീയെ ഉപദ്രവിക്കുവാൻ ശ്രമിച്ചത്. ആദ്യ പ്രാവശ്യം വീട്ടിലെത്തി 20 തവണയോളം സ്ത്രീയെ പ്രഹരിച്ച ശേഷം, മെറ്റൽ ബാറ്റൺ ഉപയോഗിച്ചും ഇയാൾ ഉപദ്രവിച്ചു. ഇതു മൂലം താടിയെല്ല് പൊട്ടിയതിനെ തുടർന്ന്, ഉപദ്രവത്തിനിരയായ സ്ത്രീയ്ക്ക് സർജറി ആവശ്യമായി വന്നു. ഇതോടൊപ്പംതന്നെ കണ്ണിന് ക്ഷതം സംഭവിച്ചതിനാൽ, ഇവർക്ക് ഐ സോക്കറ്റിൽ സ്ഥിരമായ മെറ്റൽ പ്ലേറ്റ് ഉപയോഗിക്കേണ്ടതായും വന്നു. മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ഇയാൾ നടത്തിയ ആക്രമണത്തിൽ, വാഹനത്തിൽ ബന്ധുക്കളോടൊപ്പം ആയിരുന്ന സ്ത്രീയേ വലിച്ചിറക്കി അറവു കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കയ്യിലും തലയിലും എല്ലാം മുറിവേറ്റ സ്ത്രീയോടൊപ്പം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കും പരിക്കേറ്റു. ഇവരെ ആക്രമിച്ച ശേഷം സ്മിത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നിരവധി അവാർഡുകൾ പോലീസ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല.


നിരവധി അന്വേഷണങ്ങൾക്ക് ശേഷം, ഇന്റലിജൻസ് നൽകിയ വിവരപ്രകാരം 2020 ജനുവരി 10 ന് സ്മിത്തിന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ലഭിക്കാവുന്ന എല്ലാ തെളിവുകളും പോലീസ് അധികൃതർ ശേഖരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും, അതോടൊപ്പം തന്നെ ആക്രമണത്തിന് ഉപയോഗിച്ച് കത്തിയിലെ ഡിഎൻഎ ഫിംഗർ പ്രിന്റുകളും എല്ലാം തെളിവുകളിൽ ഉൾപ്പെടുന്നു.

32 വർഷത്തെ ശിക്ഷയാണ് സ്മിത്തിന് ബെർമിങ്ഹാം കോടതി വിധിച്ചത്. വളരെ അപകടകാരിയായ കുറ്റവാളിയാണ് സ്മിത്തെന്ന് കോടതി വിലയിരുത്തി.