സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന് ആര്‍മിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവില്‍നിന്ന് പിടികൂടുകയായിരുന്നു.

വൈക്കം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ജോര്‍ജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അമ്പലപ്പുഴ സ്റ്റേഷനില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.