ലണ്ടന്‍: എന്‍എച്ച്എസില്‍ ഇനി മുതല്‍ ഹോമിയോ ചികിത്സ ലഭ്യമാകില്ല. വര്‍ഷത്തില്‍ 190 മില്യന്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഈ പദ്ധതി. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഹോമിയോ ചികിത്സയ്ക്കായി 2016ല്‍ 92,412 പൗണ്ട് ആണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ചെലവായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 5,78,000 പൗണ്ട് ചെലവായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഹോമിയോപ്പതി ചികിത്സ പ്ലാസിബോ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ഇപ്പോള്‍ ലഭിക്കുന്ന കുറഞ്ഞ ഫണ്ടിന്റെ ദുരുപയോഗമാണ് ഇതെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമന്‍ സ്റ്റീവന്‍സ് പറഞ്ഞു.

മരുന്ന് എന്ന പേരില്‍ വെള്ളം നല്‍കിയാലും രോഗമുക്തിയുണ്ടാകുമെന്ന് രോഗിക്ക് തോന്നുന്നതിനെയാണ് പ്ലാസിബോ ഇഫക്റ്റ് എന്ന് പറയുന്നത്. ഹോമിയോപ്പതി ചികിത്സയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നത് എന്നും വിവാദമായിരുന്നു. ഹോമിയോ പ്രിസ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഹൗസ് ഓഫ് കോമണ്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റിയും നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഹോമിയോപ്പതിക്കു പുറമേ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകളില്‍നിന്ന് 17 മറ്റ് ഇനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ചെലവിനൊത്ത മൂല്യം നല്‍കാത്തതും ക്ലിനിക്കല്‍ ഫലങ്ങള്‍ കുറഞ്ഞതുമായ കാര്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

പച്ച മരുന്നുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് കോംപൗണ്ടുകള്‍, പേശിവേദനയ്ക്ക് ഉപയോഗിക്കുന്ന ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയവയും ഇനി എന്‍എച്ച്എസില്‍ രോഗികള്‍ക്കായി നിര്‍ദേശിക്കില്ല. ഹെപ്പറ്റൈറ്റിസ് ബി, യെല്ലോ ഫീവര്‍, റാബീസ് എന്നീ ട്രാവല്‍ വാക്‌സിനുകള്‍ എന്നറിയപ്പെടുന്ന പ്രതിരോധ മരുന്നുകളും ഇനി നല്‍കില്ല. ഇവ എന്‍എച്ച്എസ് നല്‍കേണ്ടതില്ലെങ്കിലും ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കി വരുന്നുണ്ട്.