ലണ്ടന്‍: ബ്രിട്ടീഷ് ദമ്പതികളെ പെരുവഴിയില്‍ ഉപേക്ഷിച്ച് ട്രാവല്‍ ഏജന്‍സി. യു.കെയിലെ പ്രധാനപ്പെട്ട ട്രാവല്‍ ഗ്രൂപ്പായ എസ്.ടി.എ ട്രാവലാണ് ദമ്പതികളെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ ഉപേക്ഷിച്ചത്. അബ്റ്റ മെമ്പറും ബ്രിഡ്ജ് ദി വേള്‍ഡ് എന്ന പ്രമുഖ ട്രാവല്‍ കമ്പനിയുടെ മാതൃസ്ഥാപനവുമാണ് എസ്.ടി.എ ട്രാവല്‍. കെന്നി, നിക്കോള്‍ട്ട് ഗൗവര്‍ എന്നിവര്‍ക്കാണ് ട്രാവല്‍ ഏജന്‍സിയുടെ ഉത്തരവാദിത്തമില്ലാതെ നടപടിയെ തുടര്‍ന്ന് 3000ത്തോളം പൗണ്ട് നഷ്ടമായത്. ഇരുവരും ചേര്‍ന്ന് കേരളത്തിലേക്കാണ് ബ്രിഡ്ജ് ദി വേള്‍ഡ് മുഖേന ടൂര്‍ പാക്കേജ് ബുക്ക് ചെയ്തത്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാനമായിരുന്നു ഇവര്‍ക്കായി ബുക്ക് ചെയ്തിരുന്നത് റിട്ടേണ്‍ ഫ്‌ലൈറ്റ്. എന്നാല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വൈകിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി.

എയര്‍ ഇന്ത്യയുടെ ഐ.ടി നെറ്റ്‌വര്‍ക്കിലെ തകരാറാണ് വിമാനം വൈകാന്‍ കാരണമായത്. ദമ്പതികള്‍ മുംബൈയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് സഞ്ചരിക്കേണ്ട ബ്രിട്ടനിലേക്കുള്ള വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഇതോടെ ബ്രിഡ്ജ് ദി വേള്‍ഡ് അധികൃതരുമായി ദമ്പതികള്‍ ബന്ധപ്പെട്ടു. എന്നാല്‍ യാതൊരുവിധ സമാന്തര സംവിധാനങ്ങളും ഒരുക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. ഇതോടെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി. അവസാനം നിമിഷം മറ്റു വിമാനങ്ങള്‍ക്കായി ശ്രമിച്ചെങ്കിലും വലിയ തുകയാണ് നല്‍കേണ്ടി വരികയെന്ന് വ്യക്തമായി. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള എല്ലാ വിമാനടിക്കറ്റുകള്‍ക്കും അവസാന മിനിറ്റുകളില്‍ വലിയ നിരക്കാണ് സാധാരണയായി ഈടാക്കുന്നത്.

അവസാനം ഗതിയില്ലാതെ എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പാരിസിലേക്ക് ടിക്കറ്റ് ലഭിച്ചു. ഇതിനായി ചെലവായത് ഏതാണ്ട് 2300 പൗണ്ടാണ്. ഞായറാഴ്ച്ച ഇരുവരും പാരിസിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ലണ്ടനിലെത്തിച്ചേരുകയും ചെയ്തു. സമയം നഷ്ടം മാത്രമല്ല വലിയൊരു തുകയും ഇരുവര്‍ക്കും നഷ്ടമായി. സാങ്കേതികവശങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ട്രാവല്‍ ഏജന്‍സി ഇരുവര്‍ക്കും നേരെ കൈമലര്‍ത്തിയത്. തങ്ങളാല്‍ കഴിയാവുന്നത് ചെയ്തുവെന്നും എയര്‍ ഇന്ത്യയോട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിക്കോള്‍ട്ട് ഗൗവറിനായി പരാതി നല്‍കിയെന്നും ട്രാവല്‍ ഏജന്‍സി പ്രതികരിച്ചു.