പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറി എന്ന രൂപത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിധാരണ ജനകവും ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതോ ചില ഗൂഢാലോചനയുടെ ഫലവുമാണെന്ന് ആംആദ്മി പാര്‍ട്ടി. ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവമായി ഉണ്ട്. ഇന്നും അത് തുടരുന്നു. ആയിരക്കണക്കിന് ആളുകളെ കൊണ്ട് വരാനുള്ള ശേഷി ഇല്ലെങ്കിലും എല്ലാ ദിവസവും പന്തലില്‍ എത്തി അവരോടൊപ്പം ഇരുന്ന് അഭിവാദ്യം അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

ഏപ്രില്‍ 24 മുതല്‍ ഇന്നേദിവസം വരെ ഉള്ള 17 ദിവസങ്ങളില്‍ 2 ദിവസം മാത്രമാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ അവിടെ ഇല്ലാതിരുന്നതെന്ന് സി.ആര്‍.നീലകണ്ഠന്‍ വ്യക്തമാക്കി. ആ ദിവസവും മറ്റു സംസ്ഥാന നേതാക്കളും ജില്ലാ പ്രവര്‍ത്തകരും അവിടെ എത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇടുന്നതിന്റെ തലെ ദിവസം മൂന്ന് ദിവസം തുടര്‍ച്ചയായി താന്‍ അവിടെ ഉണ്ട്. റിപ്പോര്‍ട്ട് എഴുതുന്ന ആള്‍ എപ്പോഴെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് എന്ന നിലയില്‍ തന്നോട് സംസാരിക്കാന്‍ ഒരുമ്പെട്ടിട്ടില്ലെന്നവും സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി മാത്രമല്ല ഒട്ടനവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍ പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് അവരോടൊപ്പം ഇരുന്ന് തിരിച്ചു പോയിട്ടുണ്ട്. അതില്‍ എല്ലാം പുറമെ പ്രത്യേകമായി കക്ഷി രാഷ്ട്രീയ ചായവില്ലാത്ത സാധാരണക്കാരായ മനുഷ്യര്‍ മൂന്നാറില്‍ എത്തുമ്പോള്‍ ഈ സമരത്തോട് കാണിക്കുന്ന ഐക്യദാര്‍ഢ്യം എന്താണ് എന്ന് അവിടെ നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. അത് കൊണ്ട് തന്നെ ഈ സമരം എത്രകാലം പെമ്പിളൈ ഒരുമൈ തുടര്‍ന്നാലും അതിനോടൊപ്പം ആം ആദ്മി പാര്‍ട്ടി ഉണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി. തെറ്റിധാരണാ ജനകമായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മാധ്യമങ്ങളോട് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു.