മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.