അക്രമം വഴി മേധാവിത്തം സ്ഥാപിക്കുന്ന രീതി അരാഷ്ട്രീയതിന്റെതാണ്. ജനാധിപത്യത്തില്‍ കക്ഷി രാഷ്ട്രീയം തത്വത്തിന്റെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ആവേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അതെല്ലാം മറന്നു പരസ്പരം കൊല നടത്തുന്നതിന്റെ രീതിയില്‍ ആവുന്നത് രാഷ്ട്രീയത്തിന്റെ പരാജയം ആണെന്നും ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും ആം ആദ്മി പാര്‍ടി പറഞ്ഞു. ബി.ജെ.പി എന്ന ഫാസിസ്റ്റ് കക്ഷിയെ നേരിടാന്‍ ഫാസിസത്തിന്റെതായ മാര്‍ഗം സിപിഎം ഉപയോഗിക്കുമ്പോള്‍ രണ്ടു പേരും ഫാസിസ്റ്റ് ആവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് ഫാസിസത്തിനാണ് അന്തിമമായി ഗുണപ്പെടുക. ബി.ജെ.പി പോലൊരു ഫാസിസ്റ്റിനെ നേരിടാന്‍ ഒരുവിധ അക്രമവും ഉപയോഗിക്കേണ്ടതില്ല എന്ന് തെളിയിച്ച സംസ്ഥാനം ആണ് ഡല്‍ഹിയെന്ന് ആംആദ്മി പാര്‍ടി വ്യക്തമാക്കുന്നു.

ബി.ജെ.പി അതിന്റെ സമ്പൂര്‍ണ അധികാരത്തില്‍ ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഇരിക്കുന്ന ഡല്‍ഹിയില്‍ ജനപക്ഷത്തു നിന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ കൂടി മതേതര രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തി പിടിക്കാനും ബിജെപിക്കും മോഡിക്കും അവരുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏല്‍പ്പിക്കാനും കഴിഞ്ഞത് ആം ആദ്മി പാര്‍ടിയുടെ ജനാധിപത്യപരമായ വിജയം ആണ്. ജനാധിപത്യത്തിലും ഭരണ ഘടനയിലും ഊന്നി നിന്നുകൊണ്ട് ജനപക്ഷ നിലപാടുകളിലൂടെ ബിജെപിയുടെ ഫാസിസത്തെ പരാജയപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പക്ഷെ സിപിഎമ്മിനു അതിനുള്ള രാഷ്ട്രീയം കൈമോശം വരികയും തരം കിട്ടുമ്പോളൊക്കെ ബിജെപി യും ആയി പോലും സഖ്യം ചെയ്യുകയും ചെയ്ത അനുഭവങ്ങള്‍ ബംഗാളില്‍ നിന്നുള്ള വാര്‍ത്തകളില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ തത്വാധിഷ്ടിതമായ രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷത്തിനു പോകാന്‍ കഴിയില്ല എന്നാണ് സൂചിപ്പിക്കുന്നതെന്നും ആംആദ്മി പറയുന്നു.

മരണം ആരുടേതായാലും അത് സാധാരണ മനുഷ്യരുടെതാണ് എന്നും അതില്‍ എല്ലാവരും വേദനിക്കേണ്ടതുണ്ടെന്നും തിരിച്ചറിയണം. കൊല്ലപെടുന്നവരുടെ പാര്‍ടി ബന്ധം നോക്കി കൊലപാതകങ്ങളുടെ ഗുണ ദോഷങ്ങള്‍ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണം. മരിച്ചവരുടെയൊക്കെ വീടുകളില്‍ അമ്മയും സഹോദരിയും മക്കളും ഭാര്യയും ഒക്കെയുണ്ട് എന്ന് നാം തിരിച്ചറിയണം. ഇത് തിരിച്ചറിയാത്ത രാഷ്ട്രീയത്തെ ചെങ്ങനൂരില്‍ പരാജയപ്പെടുത്തണമെന്നും ആംആദ്മി പറഞ്ഞു.