തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരമധ്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയത് പലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് സൂചന. വെഞ്ഞാറമൂട് പാലക്കോണം സൂര്യഭവനില്‍ ശശിധരന്‍നായരുടെ മകളും പിരപ്പന്‍കോട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ സൂര്യ എസ് നായരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കാമുകന്‍ ഷിജുവിനെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സൂര്യയ്ക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്ന സംശയത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഷിജുവിന്റെ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം സൂര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തു. അരുംകൊലയിലേക്ക് നയിച്ചത് സൂര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് പോലീസ് നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച ഒരു ഡയറിക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് മറ്റു പലരുമായും പ്രണയമുണ്ടായിരുന്നതായും ഇതു സഹിക്കാനാവാതെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജു ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആദ്യം രാജേഷ് എന്നു പേരുള്ള യുവാവാണ് പെണ്‍കുട്ടിയുടെ കാമുകനെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കൊല നടന്നതിനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്ക് ഈ യുവാവിന്റേതായിരുന്നു. മാത്രമല്ല പെണ്‍കുട്ടിയും കാമുകനും ബൈക്കില്‍ വരുന്നത് കണ്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ബുധനാഴ്ച രാവിലെ പത്തുമണിക്ക് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയില്‍ നിന്ന് കഷ്ടിച്ച് മുപ്പത് മീറ്റര്‍ അകലെയുള്ള ജംഗ്ഷനിലാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയ അരുംകൊല നടന്നത്. അലര്‍ച്ച കേട്ടെത്തിയ സമീപവാസികള്‍ യുവതി റോഡില്‍ രക്തംവാര്‍ന്ന് പിടിയുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ മരണം സംഭവിച്ചു. യുവതിയുടെ കഴുത്തില്‍ പത്തോളം വെട്ടുകള്‍ ഏറ്റിരുന്നു. ഷിജു വളരെ ആസൂത്രിതമായി തന്നെ സൂര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് വ്യക്തമായിരിക്കുന്നത്. ചോര തളംകെട്ടിയ സ്ഥലത്താകെ മുറിഞ്ഞ തലമുടിയും ചിതറികിടപ്പുണ്ടായിരുന്നു. മൃതദേഹം ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. വെഞ്ഞാറമൂടിനടുത്ത് പിരപ്പന്‍കോട്ടെ ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതി രാവിലെ ആറ്റിങ്ങലില്‍ എത്തിയത് മറ്റൊരാളുമായിട്ടാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിളി കേട്ടെത്തിയവര്‍ തോള്‍സഞ്ചിതൂക്കിയ ഒരു യുവാവ് ഓടിമറയുന്നത് കണ്ടതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്തു നിന്ന് യുവതിയുടെ ബാഗും മൊബൈല്‍ ഫോണും കിട്ടി. ബാഗിലുണ്ടായിരുന്ന ആശുപത്രി ഐഡിന്റിറ്റി കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.

അതിനിടെ, കൊല്ലത്ത് ലോഡ്ജില്‍ ആത്മഹത്യാശ്രമം നടത്തിയ ഷിജു ജില്ലാ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിലാണ് മുറിയെടുത്തത്. വൈകിട്ട് മൂന്ന് മണിയായിട്ടും മുറി തുറക്കാഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ നോക്കിയപ്പോഴാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ ടോയ്‌ലെറ്റില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന യുവാവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി ആറ്റിങ്ങല്‍ പോലീസ് കൊല്ലത്ത് എത്തിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായര്‍ക്കാണ് അന്വേഷണ ചുമതല. യുവതിയുടെ പിതാവ് ശശിധരന്‍ നായര്‍ വിമുക്ത ഭടനാണ്. മാതാവ് സുശീല ഹാപ്പിലാന്‍ഡിലും സഹോദരന്‍ സൂരജ് ബിഗ് ബസാറിലും ജീവനക്കാരാണ്. കൊലനടന്ന സ്ഥലത്തിനടുത്തുള്ള ജുവല്ലറിക്ക് പുറത്ത് സിസിടിവി ക്യാമറയുണ്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ദൃശ്യങ്ങളൊന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം മറ്റൊരു കാമുകനായ രാജേഷിനെയും സൂര്യയെയും കൊലയ്ക്ക് മുമ്പ് ആറ്റിങ്ങലില്‍ ഒരുമിച്ചു കണ്ടിരുന്നതായും പറയപ്പെടുന്നു. ഇവിടെയുള്ള ഒരു വീട്ടിലെത്തിയതായിരുന്നു ഇരുവരും. രാജേഷിന്റെ ബൈക്കിലാണ് ഇരുവരും ഇവിടെ നിന്നും പോയത്. കുറെനാളായി ഇരുവരും തമ്മിലും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു