കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ആരോപിച്ച് നടന്ന പ്രക്ഷോഭത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ലധികം പേരെയാണ് പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200ലധികം പേര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പമ്പയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളില്‍ 43 കെ.എസ്.ആര്‍.ടി.സി ബസുകളും നിരവധി പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.

എറണാകുളം റൂറലില്‍ 75 പേരെയും തൃപ്പൂണിത്തുറയില്‍ 51 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം നടത്തിയവരും ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. വഴിതടയല്‍, പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടായേക്കുന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലായേക്കും. ഹര്‍ത്താല്‍ ദിനത്തിലുണ്ടായി അക്രമസംഭവങ്ങളിലും നടപടിയുണ്ടാകും. ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേര്‍ ഒളിവില്‍ പോയതായും സൂചനയുണ്ട്. പോലീസുകാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേശ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.