ലൈംഗീകാതിക്രമ പരാതികളേത്തുടര്‍ന്ന് കൊച്ചിയില്‍ ടാറ്റൂ ആര്‍ടിസ്റ്റ് അറസ്റ്റിലായിരിക്കെ പ്രതികരണവുമായി ഗായികയും ഇന്‍സ്റ്റ ഇന്‍ഫ്ലവസറുമായ അഭിരാമി സുരേഷ്. താനും സഹോദരി അമൃത സുരേഷിനും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞു. ഞങ്ങള്‍ക്ക് വ്യക്തിപരമായി മോശം അനുഭവം സുജീഷില്‍ നിന്ന് ഉണ്ടായിട്ടില്ല. സുജീഷിന് എതിരെയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അമൃത ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

‘ഇന്‍ക്‌ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോയേക്കുറിച്ചുള്ള വാര്‍ത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കാണുന്നതും അടുത്തിടെയാണ്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു’ അഭിരാമി വ്യക്തമാക്കി.

അടുത്തിടെയാണ് പാലാരിവട്ടത്ത് ഇന്‍ക്‌ഫെക്റ്റഡ് എന്ന പേരില്‍ ടാറ്റു സ്റ്റുഡിയോ നടത്തുന്ന ആര്‍ട്ടിസ്റ്റ് സുജീഷിന് എതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി എത്തിയത്. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു.. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.