ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ ഏകദേശം 200 സ്കൂൾ അധിഷ്ഠിത നേഴ്സറികൾ പുതുതായി തുറക്കും. ജോലിക്കാരായ മാതാപിതാക്കൾക്ക് കുട്ടികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സ്കൂൾ പ്രായത്തിന് താഴെയുള്ള 4,000 കുട്ടികളെ ഉൾക്കൊള്ളാൻ ഈ നേഴ്സറികൾ സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും .
ഈ പദ്ധതിയുടെ അടുത്തഘട്ടം ശരത്കാലത്ത് ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചത്. അടുത്ത ഘട്ടത്തിൽ നേഴ്സറി സ്കൂളുകളുടെ എണ്ണം 300 ആയി ഉയർത്തും. കൂടാതെ സൗജന്യമായി ഭക്ഷണം ഉൾപ്പെടെ മാതാപിതാക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ഒട്ടേറെ പദ്ധതികളും സർക്കാർ നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതൽ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിക്കും എന്നാണ് സർക്കാർ വിലയിരുത്തുന്നത്. പദ്ധതി പൂർണ്ണരൂപത്തിൽ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികൾക്കും പ്രയോജനം ചെയ്യും. നിലവിൽ കുഞ്ഞു കുട്ടികൾ ഉള്ള മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുമ്പോൾ നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നേഴ്സറികൾ സെപ്റ്റംബറിൽ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ലേബർ പാർട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വർഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സജ്ജമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതി ഈ സർക്കാരിനുണ്ടെന്നും അതുവഴി ഏത് പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടിക്കും ജീവിതത്തിൽ മുന്നേറാൻ ആവശ്യമായ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനസഹായത്തോടെ ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ്കെയർ നടത്തുന്നത് രക്ഷിതാക്കൾക്ക് ശരാശരി 7,500 പൗണ്ടും സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകൾ വഴി പ്രതിവർഷം 450 പൗണ്ടും ലാഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കഴിഞ്ഞ മാസം പദ്ധതിക്കായി സർക്കാർ ഏകദേശം 370 മില്യൺ പൗണ്ട് കൂടുതൽ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികളെ ആദ്യകാല വർഷങ്ങളിലേക്കുള്ള ക്രമീകരണങ്ങളാക്കി മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Leave a Reply