ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ക്രിട്ടിക്കൽ കെയറിൽ ജോലിചെയ്യുന്ന അഞ്ചിൽ ഒരുഭാഗം നഴ്സുമാർക്ക് സ്ഥിരമായി ആത്മഹത്യാ ചിന്തകൾ ഉണ്ടാകാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ഉൾപ്പെടെയുള്ള റിപ്പോർട്ട് പുറത്തുവന്നു. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന എൻ എച്ച് എസ് ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യ നിലവാരം ഞെട്ടിക്കുന്ന തരത്തിലുള്ളതാണെന്ന് കണ്ടെത്തി. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഡിപ്രഷൻ, ആൻസൈറ്റി പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ മൂലം വലയുന്നത് 50 ശതമാനത്തിലധികം വരുന്ന ക്രിട്ടിക്കൽ കെയറിലെ നഴ്സുമാരാണ്.

ഇംഗ്ലണ്ടിലെ അഞ്ച് ആശുപത്രികളിലായി ജൂൺ ജൂലൈ മാസങ്ങളിലായി 709 ഡോക്ടർമാർ ,നഴ്സുമാർ, മറ്റ് ക്ലിനിക്കൽ ജീവനക്കാർ എന്നിവരിൽ നടത്തിയ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തൽ. ഇവരിൽ 45 ശതമാനം പേർക്കും ക്ലിനിക്കൽ ഡയഗ്നോസിസ് നടത്തിയതാണ്.

കഴിഞ്ഞവർഷം ഏപ്രിലിനെ അപേക്ഷിച്ച് കൊറോണവൈറസ് കേസുകളിൽ 50% വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഫസർ ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ, രോഗികളുടെ എണ്ണം കൂടുന്നതും, ജോലിസ്ഥലത്തെ വർധിച്ചുവരുന്ന സമ്മർദങ്ങളും നഴ്സുമാരുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകൾ രോഗികളെ ചികിത്സിക്കുന്നതിലും പ്രകടമാവും എന്നതാണ് വിഷയം കൂടുതൽ ഗുരുതരമാക്കുന്നത്.
നടത്തിയ സർവേകളിൽ ഒന്നും അതിഗുരുതരമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് പ്രത്യാശ നൽകുന്ന കാര്യമാണെന്നും, തങ്ങളുടെ ആരോഗ്യപ്രവർത്തകർ എത്രയും പെട്ടെന്ന് മുഴുവൻ ആരോഗ്യ നിലവാരത്തിലേയ്ക്ക്, ചുറുചുറുക്കുള്ള പ്രവർത്തന സജ്ജരായ സൈന്യമായി തിരിച്ചെത്തുമെന്ന് ഗ്രീൻ ബർഗ് അഭിപ്രായപ്പെട്ടു.