കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് മടങ്ങവെ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എംപി ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പ് അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത 9വയസുകാരി ജൂവലിന്റെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കവെ, ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്.

11 വര്‍ഷമായി ജോയിസാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി. ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. ജൂവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.