ചെന്നൈ:ക്ഷേത്രോത്സവത്തിനിടെ ചെന്നൈയിൽ വൻ അപകടം. തെക്കൻ ചെന്നൈയിലെ പ്രാന്തപ്രദേശമായ കീൽക്കത്തലൈക്ക് സമീപം മൂവരസംപേട്ടയിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിലെ തീർത്ഥവാരി മഹോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇവർ മുങ്ങിമരിക്കുകയായിരുന്നു. മടിപ്പാക്കം സ്വദേശി രാഘവൻ, കീഴ്കത്തളൈ സ്വദേശി യോഗേശ്വരൻ, നങ്കനല്ലൂർ സ്വദേശികളായ വനേഷ്, രാഘവൻ, ആർ സൂര്യ എന്നിവരാണ് മരിച്ചത്. ഇവർ 18നും 23നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.