ദുബായ്: എല്ലാം ഒരു നടുക്കത്തോട് കൂടിയേ വിവരിക്കാനാവുന്നുള്ളൂ നടന്‍ ബാബുരാജിന്. തീപ്പിടിച്ച ഹോട്ടലിന്റെ അമ്പത്തിനാലാം നിലയില്‍ നിന്ന് ജീവനും കൊണ്ട് ഓടുകയായിരുന്നു താരം. പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടം ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലില്‍ നമ്മളുടെ പ്രിയ നടനുമുണ്ടായിരുന്നു. പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്ന സഹപ്രവര്‍ത്തകരാണ് ബാബുരാജിനെ അറിയിച്ചത്.
പിന്നൊന്നും നോക്കിയില്ല, കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പാഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആ ഓട്ടം ജീവിതത്തിനു വേണ്ടിയുള്ളതായിരുന്നു. ബുര്‍ജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങള്‍ കാമറയില്‍ പകര്‍ത്താനെത്തിയ ബാബുരാജിനും സംഘത്തിനും ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.

ദേഹത്തുള്ള വസ്ത്രമല്ലാതെ ഇപ്പോള്‍ മറ്റൊന്നും കയ്യിലില്ല. തീപിടിച്ച ഹോട്ടലിന് കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലാണിപ്പോള്‍ കഴിയുന്നത്. ഫോണും സംവിധാനോപകരണങ്ങളും എന്തിന് പാസ്‌പോര്‍ട്ട് പോലും നഷ്ടപ്പെട്ടു. എന്നിനി നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നറിയില്ല. ആ ഞെട്ടലില്‍ നിന്നും ഇനിയും മാറിയിട്ടില്ല ബാബുരാജ് പറയുന്നു.