ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജർമ്മൻ ആൽപ്‌സിൽ നിന്ന് സ്കൂൾ കുട്ടികളുമായി പോയ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് നാലു പേർ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.15 ഓടെ ആൽപ്‌സിൽ നിന്ന് പോകുകയായിരുന്ന ട്രെയിൻ, ഗാർമിഷ്-പാർട്ടൻകിർച്ചെൻ എന്ന റിസോർട്ട് പട്ടണത്തിന് സമീപമുള്ള ബുർഗ്രെയിനിൽ പാളം തെറ്റുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 16 പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. അവസാന ക്ലാസ്സുകൾക്ക് ശേഷം അവധിക്കാലം ആഘോഷിക്കാൻ പോവുകയായിരുന്നു കുട്ടികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത് എന്ന് പറയപ്പെടുന്നു.


പരിക്കേറ്റവരിൽ എല്ലാ പ്രായപരിധിയിലുള്ളവരും ഉണ്ടെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് ട്രെയിനിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ എന്താണ് അപകടകാരണമെന്നോ ഇതുവരെയും വ്യക്തമല്ല. ഡസൻകണക്കിന് ആംബുലൻസുകളും ഫയർ എൻജിനുകളും ക്രെയിനുകളും മറ്റ് റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയതിനു പുറമേ ആറ് രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ അപകടസ്ഥലത്തിന് വടക്കുള്ള ഗാർമിഷ്-പാർട്ടൻകിർച്ചെനും ഒബെറൗവിനുമിടയിലുള്ള ലൈൻ അടച്ചു. എമർജൻസി സർവീസ് ഓപ്പറേഷൻ ഇപ്പോഴും നടക്കുന്നുണ്ടെന്നും നിലവിൽ റെയിൽവേ ലൈൻ പൂർണ്ണമായി അടച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ജർമ്മനിയിലാകെ യാത്ര അനുവദിച്ചുകൊണ്ടുള്ള ടിക്കറ്റുകൾ പ്രാബല്യത്തിൽ വന്ന ജൂൺ ഒന്നുമുതൽ പ്രാദേശിക ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്.