ചലച്ചിത്രതാരം മുൻഷി വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചോട്ടാ മുംബൈ, ഇമ്മാനുവേൽ, സോൾട്ട് ആൻഡ് പെപ്പെർ, ഡാഡികൂൾ, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹണീ ബി 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം.

മുൻഷിയിലെ ‘മെമ്പറി’ലൂടെ തുടങ്ങി സിനിമ വരെ എത്തിയ കലാകാരന് ജീവിതം തന്നെ ഇരുട്ടിലായിരുന്നു. ടെലിവിഷനിലൂടെ പ്രശസ്തനായതോടെ നിരവധി സിനിമകളും വേണുവിനെ തേടിയെത്തിയിരുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകളിലൂടെ വേണു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരചിത്രങ്ങളിലായിരുന്നു വേണു അഭിനയിച്ചിരുന്നതും.

അതിനിടെയാണ് വൃക്കരോഗം വില്ലനായി എത്തിയത്. ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലായിരുന്നു അദ്ദേഹം. കൈയില്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിച്ചില്ല. അങ്കമാലിയിലെ സ്കാര്യ ആശുപത്രിയിലാണ് ചികിത്സ തേടിക്കൊണ്ടിരുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ വീട്. വാർധക്യം ബാധിച്ചെന്നു തോന്നിയപ്പോൾ സിനിമയിൽ നിന്നു സ്വയം വിരമിച്ചു. അവസരങ്ങളുമായി ആരെങ്കിലും സമീപിച്ചാലും ശാരീരികാവശതകൾ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു പതിവ്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു.

അവിവാഹിതനാണ്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നു.