കോവിഡ് സമയത്ത് മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം ലോങ്ങ് കോവിഡ് പിടിപെട്ടതിനെ തുടർന്ന് ദുരിതത്തിലായ നൂറുകണക്കിന് ഡോക്ടർമാർ എൻഎച്ച്എസ്സിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗുണമേന്മയില്ലാത്ത പി പി ഇ കിറ്റുകൾ കാരണമാണ് പലരും രോഗത്തിന്റെ പിടിയിലായതെന്നാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്ന വിമർശനം. നിലവിൽ ഡോക്ടർമാരുടെ കാര്യം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. എന്നാൽ രോഗികളുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടതായി വന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രവർത്തകരും സമാനമായ രീതിയിൽ നിയമനടപടികളുമായി മുന്നോട്ടു പോയേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോങ്ങ് കോവിഡ് ബാധിച്ച ഒട്ടേറെ ഡോക്ടർമാരുടെ മോശമായ ആരോഗ്യസ്ഥിതിയുടെ കൂടുതൽ വിവരങ്ങൾ എൻഎച്ച്എസിനെതിരെയുള്ള കേസിന്റെ പശ്ചാത്തലത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പി പി ഇ യുടെ അഭാവത്തെ കുറിച്ചുള്ള ആശങ്കകൾ അവഗണിച്ചതിനെ തുടർന്ന് തനിക്ക് കോവിഡ് ബാധിച്ച് നട്ടെല്ലിന് തകരാർ ഉണ്ടായതായി വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോ നതാലി മക്‌ഡെർമോട്ട് പറഞ്ഞു. 2020 നവംബറിൽ ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫർമറിയിലെ കോവിഡ് വാർഡിൽ ജോലി ചെയ്ത ഡോ കെല്ലി ഫെർൺലിയ്ക്ക് തലച്ചോറിൽ വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പിടിപെട്ടത്.

ലോങ്ങ് കോവിഡ് ബാധിച്ച 600 ഡോക്ടർമാരിൽ കഴിഞ്ഞവർഷം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ 60 ശതമാനം പേർക്ക് രോഗം ബാധിച്ചതിന് ശേഷം സ്ഥിരമായ അസുഖം ബാധിച്ചതായി കണ്ടെത്തി. ഇതിൽ പകുതിയോളം പേർക്ക് ( 48%) രോഗം മൂലം അവരുടെ വരുമാനവും ഇല്ലാതായി. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലും കൂടുതൽ ഗുണമേന്മയുള്ള പി പി ഇ കിറ്റുകൾ ഉപയോഗിക്കുന്നതിനും സർക്കാരിൻറെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് ഡോക്ടർമാർ ആരോപിക്കുന്നത്