ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതയ്ക്കുക മാത്രമല്ല വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. അതിൽ ഏറ്റവും പഴികേൾക്കേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നു സോഷ്യല്‍ മീഡിയയടക്കം വാദിച്ചു കൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍.

‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍.എസ്.എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.’ ജയശങ്കര്‍ പറയുന്നു.
ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കില്‍ എന്തായേനെ കഥ? കാറ്റും കോളും അടങ്ങും മുന്‍പേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പളളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, കടലില്‍ പോയ അവസാന വളളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും. അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഉമ്മന്‍ജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പാടിപ്പുകഴ്ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങള്‍ അടിച്ചുവിടും. കുഞ്ഞൂഞ്ഞിന്റെ തൊപ്പി തൂവലുകള്‍ കൊണ്ട് നിറയും. രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലില്‍ എത്താന്‍ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയന്‍? എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.