ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ വിസ തട്ടിപ്പുകളുടെ പിന്നാലെ സ്റ്റുഡൻറ് വിസ തട്ടിപ്പിന്റെയും കഥകൾ പുറത്തുവരാൻ തുടങ്ങി യുകെയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള വിസ ആണെന്ന് കാണിച്ച് ആറുമാസത്തെ കോഴ്സുകൾക്കുള്ള വിസ നൽകിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എ. എം. ദേവിപ്രിയ, വയനാട് സ്വദേശി അനീറ്റാ ജോൺ , കുരിയച്ചിറ സ്വദേശി സൂരജ് ശക്തൻ, വല്ലത്ത് വട്ടപറമ്പിൽ ഷാന്റോ , തെട്ടിശ്ശേരി സ്വദേശി റിൻസി എന്നിവരാണ് ചതിക്കുഴിയിൽ പെട്ടത്.

പാട്ടുരായ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി സ്കിൽഡ് സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ പേരിലാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്. പരാതിക്കാർ യുകെയിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. ഇവർക്ക് ലഭിച്ചത് 6 മാസത്തെ കോഴ്സിനുള്ള ഹ്രസ്വകാല വിസയായിരുന്നു. 6 മാസത്തെ കോഴ്സിനുള്ള വിസയിൽ എത്തുന്നവർക്ക് പഠനശേഷം യുകെയിൽ തുടരാനാവില്ല. യുകെയിൽ എത്തിയശേഷം ഒട്ടേറെ കഷ്ടപ്പാടുകളിൽ കൂടിയാണ് ഇവർ കടന്നുപോയത്. താമസസ്ഥലം ലഭിക്കാത്തതിനെ തുടർന്ന് ഷെൽട്ടർ ഹോമുകളിലാണ് ഇവർ കഴിഞ്ഞു കൂടിയത്. ഏജൻസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരിൽ നിന്ന് 8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ഏജൻസികൾ തട്ടിയെടുത്തത്. വീടടക്കം പണയപ്പെടുത്തി പണം നൽകിയ ഇവരിൽ പലരും ജപ്തി ഭീഷണിയിലുമാണ്. കളക്ടറും സിറ്റി പോലീസ് കമ്മീഷണർക്കും ഇവർ പരാതി നൽകി കഴിഞ്ഞു. പ്രസ്തുത സ്ഥാപനത്തിനെതിരെ മറ്റ് പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.