നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുഴൽപ്പണം കടത്തിയെന്ന ആരോപണം കനക്കുന്നു.

തിരഞ്ഞെടുപ്പിൽ ഹെലികോപ്റ്റർ ഉപയോ​ഗിച്ച് മണ്ഡലങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ കുഴൽപ്പണം കടത്തിയെന്നാണ് പ്രധാന ആരോപണം.

കെ. സുരേന്ദ്രൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, പെരുനാട് മാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. ഈ രണ്ട് ഇടങ്ങളിലും സഹായികൾ ബാഗുകൾ കാറിലേക്ക് മാറ്റിയ ദൃശ്യങ്ങൾ പുറത്ത് വന്നു.

ബാഗിൽ എന്താണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ വിശദീകരണം നൽകണമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ സോജി ആവശ്യപ്പെട്ടു.

അതേസമയം കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തിൽ കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കും.