സൈനബും ജന്നത്തും പിറന്നത് പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. വയറും നെഞ്ചും പരസ്പരം ഒട്ടിയ നിലയില്‍ ജനിച്ച ഇവര്‍ക്ക് ഒരു കരള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആറാഴ്ച പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയയിലൂടെ ഇവരെ വേര്‍പെടുത്തി. പത്തുലക്ഷത്തില്‍ ഒന്ന് സാധ്യത മാത്രമേ ഈ ശസ്ത്രക്രിയ വിജയിക്കാന്‍ ഡോക്ടര്‍മാര്‍ സാധ്യത കല്‍പിച്ചിരുന്നുള്ളു. എങ്കിലും 16 വര്‍ഷം മുമ്പ് നടന്ന ആ ശസ്ത്രക്രിയ വിജയമായി മാറി. ഒരുമിച്ച് പിറന്ന ഇരട്ടകളെ വേര്‍പെടുത്താന്‍ കഴിഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും പിരിക്കാന്‍ കഴിയുന്നതല്ല. 16 വയസു വരെ ഒരു രാത്രി മാത്രമാണ് ഇവര്‍ പിരിഞ്ഞിരുന്നത്. ഇപ്പോള്‍ 16-ാം പിറന്നാള്‍ ആഘോഷിച്ച ഇവര്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷം ഇതെല്ലാം മറിമറിയുമെന്ന് അറിയാം.

ഇരുവരും പഠനത്തിലും മികവു കാട്ടിയവരാണ്. എ സ്റ്റാര്‍ വാങ്ങി ഉന്നത വിജയം നേടിയ ഇരുവരും രണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കേംബ്രിഡ്ജില്‍ പഠിച്ച് ഒരു പീഡിയാട്രീഷ്യനാകണമെന്നാണ് സൈനബ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ജീവന്‍ രക്ഷിച്ച ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ തന്നെ ഡോക്ടറായി വരണമെന്നാണ് ആഗ്രഹം. അതേ സമയം ഒരു അഭിഭാഷകയാകണമെന്നും ഫ്രാന്‍സില്‍ ജീവിക്കണമെന്നുമാണ് ജന്നത്ത് ആഗ്രഹിക്കുന്നത്. പിരിയാനുള്ള തീരുമാനം അല്‍പം കഠിനമായിരിക്കും. എങ്കിലും സ്വതന്ത്രമായി ജീവിക്കേണ്ടത് അനിവാര്യമാണല്ലോ എന്ന് ഇരുവരും പറയുന്നു.

കുഴപ്പമില്ലല്ലോ എന്ന് എല്ലാവരും ചോദിക്കുന്നു. ഞങ്ങളെക്കൊണ്ട് അത് സാധിക്കും എന്നുതന്നെയാണ് തോന്നുന്നത് എന്ന് മറുപടി പറയുമെന്ന് ജന്നത്ത് പറയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ആത്മവിശ്വാസം വര്‍ദ്ധിക്കുകയല്ലോ വേണ്ടതെന്നും ജന്നത് ചോദിക്കുന്നു. എന്നാല്‍ ഇവര്‍ പിരിയരുതെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. കുട്ടികള്‍ പറയുന്നത് കേട്ടിട്ട് തനിക്ക് ചിരിയാണ് വരുന്നതെന്നും ഒടുവില്‍ ഇരുവരും ഒരുമിച്ചുണ്ടാകുമെന്നതിനാല്‍ അതൊന്നും തന്റെ പ്രശ്‌നമേയല്ല എന്നതാണ് പിതാവ് ലൂതര്‍ പറയുന്നത്.