ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ദേശീയ മിനിമം വേതനവും ദേശീയ ജീവിത വേതനവും ഏപ്രിൽ ഒന്നുമുതൽ വർദ്ധിക്കും. ഇതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇൻഡിപെൻഡൻ്റ് അഡ്വൈസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്നത്.

യുകെയിൽ നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ട് ആണ്. ഇത് ഏപ്രിൽ ഒന്നു മുതൽ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും . 21 വയസ്സും അതിലും കൂടുതലുമുള്ള ജീവനക്കാർക്കാണ് ദേശീയ ജീവിത വേതനത്തിന് അർഹതയുള്ളത്. ദേശീയ ജീവിത വേതനത്തിന് നേരത്തെ പ്രായപരിധി 23 വയസ്സായിരുന്നു. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർധനവ് വരുത്തി തുടങ്ങിയത്.


16 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.4 0 പൗണ്ട് ആയിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽനിന്ന് 8.60 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്. യുകെയിൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് ക്രിമിനൽ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എച്ച് എം ആർ സി വെബ്സൈറ്റിൽ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങൾക്ക് ശരിയായ വേതനം നൽകാത്തതിന് 7 മില്യൺ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.