നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി തന്നെ പരാതി പിന്‍വലിക്കുമെന്ന് സൂചന. നടിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ സിനിമാ ഉന്നതര്‍ ശ്രമം തുടങ്ങി. അതിന് നടി തയ്യാറാകാതിരുന്നാല്‍ ഒരു പക്ഷേ എന്നന്നേയ്ക്കുമായി അവര്‍ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷയാകും. സര്‍ക്കാരിന്റെ താത്പര്യവും പരാതി പിന്‍വലിക്കുക എന്നത് തന്നെയാണ്. പരാതിയുമായി നടി മുന്നോട്ട് പോവുകയാണെങ്കില്‍ തങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. സര്‍ക്കാരിനാകട്ടെ ദിലീപിനെയും നടിയെയും വേണം എന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ അമ്മയുടെ ഉന്നതന്‍മാര്‍ അതീവ രഹസ്യമായി നടി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. അതില്‍ മലയാള സിനിമയിലെ ഉന്നതന്‍മാരില്‍ പലരും പങ്കെടുത്തിരുന്നു. സിനിമയെയും സി പി എമ്മിനെയും ബന്ധിപ്പിക്കുന്ന പാലമായ സിനിമാലോകത്തെ  ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ കുറ്റം മുഴുവന്‍ നടിക്കായിരുന്നു. ഒപ്പം മഞ്ജു വാര്യര്‍ക്കും. നടന്‍ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചതില്‍ ചിലര്‍ക്കുള്ള ഈര്‍ഷ്യയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എല്ലാവരും ആരോപിച്ചു. നടിയെ പിന്തുണക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

പരസ്ത്രീ ബന്ധം ചില മേഖലകളില്‍ മൗനമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് സിനിമാ മേഖല. അവിടെ കല്യാണം കഴിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും ധാരാളം. അതിനാല്‍ ദിലീപിന്റെ രണ്ടാം കല്യാണം അവരെ സംബന്ധിച്ചടത്തോളം ഒരു പുതിയ സംഭവമല്ല. നടി സിനിമാക്കാരെ മുഴുവന്‍ അപമാനിച്ചു എന്ന നിലപാടാണ് അമ്മയ്ക്കുള്ളത്. അമ്മയുടെ ഭാരവാഹികളെ അറിയിക്കേണ്ട വിവരം പോലീസിനെ അറിയിച്ചത് ശരിയായില്ല. സംഭവം സിനിമാക്കാര്‍ക്കാകെ നാണക്കേടുണ്ടാക്കി. സംവിധായകന്‍ ലാലിന്റെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു. നടിയുടെ നീക്കങ്ങളെ ബ്ലാക്ക് മെയില്‍ തന്ത്രമായാണ് സിനിമാക്കാര്‍ കാണുന്നത്.

നടി തന്റെ നിലപാടില്‍ മാറ്റം വരുത്താതിരുന്നാല്‍ അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് സിനിമാക്കാരുടെ നീക്കം. നടിയെക്കാള്‍ തങ്ങള്‍ക്കാവശ്യം ദിലീപിനെയാണെന്ന പൊതു നിലപാടും അമ്മ കൈക്കൊണ്ടിട്ടുണ്ട്. നടിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു കൊണ്ടുവരണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ബലാല്‍സംഗവും മാനഭംഗവുമൊന്നും നടന്നിട്ടില്ലെന്നും റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങളാണ് സംഭവത്തിനു പിന്നിലെന്നും സിനിമാക്കാര്‍ക്കിടയില്‍ ആരോപണമുണ്ട്.