മാഞ്ചസ്റ്റര്‍: കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ ചാപ്ലയന്‍സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വത്തിക്കാന്‍ സ്ഥാനപതിയാകുന്നതിന് മുന്‍പ് വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന വേളയില്‍ മാഞ്ചസ്റ്ററില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ ക്ഷണം സ്വീകരിച്ച് മാര്‍ കുര്യന്‍ വയലുങ്കല്‍ എത്തിയിരുന്നു. മെത്രാനായതിനുശേഷം ആദ്യമായിട്ടാണ് മാര്‍ കുര്യന്‍ വയലുങ്കല്‍ യുകെ സന്ദര്‍ശനത്തിന് എത്തുന്നത്. കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ ഇടവകാംഗമാണ് മാര്‍ കുര്യന്‍ വയലുങ്കല്‍.

ഷ്രൂസ്‌ബെറി രൂപതയില്‍ ക്‌നാനായ ചാപ്ലയന്‍സി രൂപീകൃതമായതിനുശേഷം നടത്തപ്പെടുന്ന ദ്വിതീയ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് നൂറിലധികം പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

തിരുവസ്ത്രങ്ങളണിഞ്ഞ് നിരവധി വൈദികരുടെ അകമ്പടിയോടുകൂടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ എന്നിവര്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിക്കുന്നതോടുകൂടി ഭക്തിസാന്ദ്രമാര്‍ന്ന തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് ഫോറം സെന്ററില്‍ മതബോധന വാര്‍ഷികവും കലാസന്ധ്യയും അരങ്ങേറും. എല്ലാവരെയും തിരുന്നാളിന് സാദരം ക്ഷണിക്കുന്നതായി ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.