കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് അമൃത സുരേഷ്. പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയോടൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നേരത്തെ, നിർമ്മാതാവ് എൻ.എം ബാദുഷ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ ആശുപത്രിയിലെത്തിയപ്പോൾ തനിയ്ക്ക് മകളെ കാണണം എന്ന ആഗ്രഹം ബാല അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചത്.

ബാലയെ കണ്ട ശേഷം മടങ്ങവെ മാധ്യമങ്ങൾ അമൃതയുടെ സഹോദരി അഭിരാമിയോട്‌ കാര്യങ്ങൾ തിരക്കിയിരുന്നു. ബാല ചേട്ടൻ ഓക്കെ ആണെന്നും ചേച്ചി ഒക്കെ മുകളിലുണ്ടെന്നുമായിരുന്നു അഭിരാമിയുടെ മറുപടി. ബാലയെ കണ്ട വിവരം അഭിരാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി പറഞ്ഞു. ബാലയുടെ സഹോദരൻ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

നേരത്തെ, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ബാലയുമായി സംസാരിച്ചിരുന്നു. ഐസിയുവില്‍ കയറിയാണ് ഉണ്ണി മുകുന്ദന്‍ ബാലയുമായി സംസാരിച്ചത്. പിന്നീട് ഡോക്ടറുടെ അടുത്തെത്തി ബാലയുടെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹം ചോദിച്ച് അറിയുകയും ചെയ്തു. നിര്‍മ്മാതാവ് എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ഉണ്ണി മുകുന്ദനോടൊപ്പം ഉണ്ടായിരുന്നു.

ബാലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബാദുഷ അറിയിച്ചിട്ടുണ്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാല ചികിത്സ തേടിയത് എന്നാണ് വിവരം. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.