മാത്യൂ ചെമ്പുകണ്ടത്തിൽ

ഭാരതത്തില്‍ ക്രൈസ്തവസഭയുടെ പ്രവര്‍ത്തനങ്ങള്‍ അപ്പൊസ്തൊലിക കാലഘട്ടത്തില്‍തന്നെ ആരംഭിച്ചതാണെന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈശോമശിഹായുടെ ശിഷ്യഗണത്തില്‍ നിന്നും “ദിദിമോസ് എന്നും പേരുള്ള തോമ” എന്ന ശിഷ്യന്‍ ഭാരതത്തില്‍ വന്നു സുവിശേഷം പ്രസംഗിച്ചുവെന്നും വിവിധയിടങ്ങളില്‍ സഭകള്‍ സ്ഥാപിച്ചുവെന്നുമാണ് ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്നത്. മാര്‍തോമായുടെ ആഗമനത്തിനും പ്രവത്തനങ്ങള്‍ക്കും ചരിത്രത്തില്‍ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ തോമാസാന്നിധ്യത്തെ പലരും ചോദ്യംചെയ്യുകയും സംശയിക്കുകയും ചെയ്യുന്നു എന്നതും വിസ്മരിക്കുന്നില്ല. “യേശുക്രിസ്തു ജീവിച്ചിരുന്നില്ല” എന്നുപോലും വാദിക്കുന്നവരുടെ ലോകത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യനായ തോമായുടെ ചരിത്രപരതയെ അക്കൂട്ടർ സംശയിക്കുന്നതില്‍ തെറ്റുപറയാൻ കഴിയില്ല. ഈ അടുത്ത കാലത്തു ക്രിസ്തുവിശ്വാസം സ്വീകരിച്ച കുറേപ്പേരും ഇക്കൂട്ടത്തിലുണ്ട്. തോമാസ്ളീഹായുടെ ചരിത്രപരത നിഷേധിച്ചാൽ തങ്ങൾക്ക് എന്തോ വലിയ ശ്രേഷ്ഠതയുണ്ടാകും എന്നാണ് ഇക്കൂട്ടർ ധരിച്ചിരിക്കുന്നത്.

തോമാസ്ലീഹായുടെ ഭാരതസാന്നിധ്യത്തിന് ചരിത്രത്തിലെ തെളിവുകള്‍ക്കൊപ്പം പുതിയനിയമ ഗ്രന്ഥങ്ങളില്‍നിന്ന് മറ്റെന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ സ്ലീഹായുടെ ഭാരതസാന്നിധ്യത്തെ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സാധിക്കും. സഭകളുടെ രൂപവല്‍ക്കരണത്തില്‍ അപ്പൊസ്തൊലന്മാരിലൂടെ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചില പൊതുഘടകങ്ങളുണ്ട്. അത്തരം ചില പൊതുഘടകങ്ങള്‍ ഭാരതസഭയിലും കണ്ടെത്താന്‍ കഴിയും. അതിനാൽ മാര്‍തോമാ സ്ളീഹാ ഭാരതത്തില്‍ ഈശോ മശിഹായുടെ പരിശുദ്ധശരീരമായ സഭ സ്ഥാപിച്ചതിന് ദൈവവചനം നല്‍കുന്ന ചില സൂചനകളാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.

പ്ലാസിഡ് പൊടിപ്പാറയച്ചന്‍റെ എഴുത്തുകളിലെ ചില തെളിവുകള്‍

മാര്‍തോമായുടെ ഭാരതസാന്നിധ്യത്തെ ചരിത്രപരമായി ഉറപ്പിച്ചുകൊണ്ട് ”മാര്‍ തോമായും പാലയൂര്‍ പള്ളിയും” എന്നൊരു ഗ്രന്ഥം 1951 -ല്‍ മല്‍പ്പാന്‍ ബഹുമാനപ്പെട്ട പ്ലാസിഡ് പൊടിപ്പാറയച്ചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ത്തോമായുടെ ചരിത്രപരതയും വിശുദ്ധതിരുവെഴുത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്:

“ചെമ്പുപട്ടയങ്ങളേയും ശിലാരേഖകളേയും അതിശയിക്കുന്നതും മാംസളമായ മനുഷ്യഹൃദയത്തില്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ നമ്മുടെ പാരമ്പര്യത്തെ സജീവമായി സംവഹിക്കുന്ന മനുഷ്യരാശികളുടെ ഒരു മഹല്‍സഞ്ചയമാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നുകൂടിയും അറിയപ്പെടുന്ന കേരളത്തിലെ മാര്‍ത്തോമാ നസ്രാണികള്‍. ആഭ്യന്തരകലഹം നിമിത്തം ഞാന്‍ അപ്പോളൊയുടെയാണ്, ഞാന്‍ പൗലോസിന്‍റെയാണ്, ഞാന്‍ കേപ്പായുടെയാണ്, ഞാന്‍ മ്ശിഹായുടെയാണ് എന്നിങ്ങനെ കൊറിന്ത്യര്‍ പറയുവാന്‍ ഇടവന്നിട്ടുണ്ടെങ്കിലും (1 കൊരി 1:11-13) ഒരു ശ്ലീഹായുടെ നാമത്തില്‍ നാളിതുവരെ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയജനത കേരളത്തിലല്ലാതെ വേറൊരിടത്തുമില്ലെന്നുള്ള വസ്തുത മാര്‍ത്തോമാ നസ്രാണികള്‍ക്കു വാസ്തവത്തില്‍ അഭിമാനകരംതന്നെ. സംശയമില്ല, അനിഷേധ്യങ്ങളും ചരിത്രപരങ്ങളുമായ സ്മാരകങ്ങള്‍, ആചാരവിശേഷങ്ങള്‍, പ്രബലമായ പാരമ്പര്യം ആദിയായവയാണ് ഈ നാമധേയത്തിന്‍റെ അടിസ്ഥാനം…” (പേജ് 26).

“ആകയാല്‍ മാര്‍ത്തോമാ നസ്രാണികളായ നമ്മളോ നമ്മുടെ പൂര്‍വ്വികരോ വഞ്ചിക്കപ്പെട്ടിട്ടില്ല. മാര്‍ത്തോമാ സ്ലീഹാതന്നെയാണ് സുവിശേഷംകൊണ്ട് മ്ശിഹായില്‍ നമ്മെ ജനിപ്പിച്ചത്. ആ വിശുദ്ധന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്രയാണ് മാര്‍ത്തോമാ നസ്രാണികളായ നമ്മള്‍…. കേരള സഭയുടെ ഒന്നാമത്തെ മെത്രാന്‍ മാര്‍ത്തോമാ സ്ലീഹാ ആയിരുന്നു എന്നതില്‍ സംശയമില്ല” (പേജ് 27).

പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍ ഇപ്രകാരം എഴുതി: “നിങ്ങള്‍ക്ക് പതിനായിരം ഉപദേഷ്ടാക്കളുണ്ടായാലും പിതാക്കന്മാര്‍ വളരെയില്ല. സുവിശേഷംകൊണ്ട് മ്ശിഹായില്‍ നിങ്ങളെ ജനിപ്പിച്ചത് ഞാനാകുന്നു (1 കൊരി 4:17) നിങ്ങളാകുന്നു എന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്ര (1 കൊരി 9:2). വിശുദ്ധ പൗലോസ് തന്‍റെ ആധ്യാത്മിക സന്താനങ്ങളായ കൊറിന്തിയരോട് അരുളിച്ചെയ്ത ഈ വാക്യങ്ങള്‍ കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളെ നോക്കിക്കൊണ്ട് മാര്‍ത്തോമാ സ്ലീഹാ ഉദ്ധരിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ യാതൊരു അബദ്ധവും ഉണ്ടാകില്ല” (പേജ് 1)

ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ തന്നെ തോമാസ്ലീഹായുടെ മകുടമാണ് ഭാരതസുറിയാനി സഭ എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ ഭാരതസഭയുടെ ആത്മീയപിതൃത്വം തോമാസ്ലീഹായ്ക്ക് നല്‍കുന്നതിന് തിരുവചനത്തില്‍നിന്നുള്ള മറ്റുചില തെളിവുകളാണ് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്തുമാര്‍ഗ്ഗവും ആദിമസഭാ ദര്‍ശനങ്ങളും

അന്ത്യത്താഴത്തിനു ശേഷം ശിഷ്യന്മാരോടൊത്തുള്ള സംഭാഷണമധ്യേയാണ് “വഴിയും സത്യവും ജീവനും ഞാനാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. ശിഷ്യനായ തോമായുടെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഈശോമശിഹാ ഈ പരമയാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്കു സ്ഥലമൊരുക്കുവാന്‍ ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു മടങ്ങുകയാണെന്ന് ഈശോ പറഞ്ഞപ്പോള്‍ തോമാ ചോദിക്കുന്നു “കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?” ഈ സന്ദര്‍ഭത്തിലാണ് “വഴി ഞാന്‍ തന്നെയാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. (യോഹ 14:1-6).

പന്തക്കുസ്താദിവസം പരിശുദ്ധസഭ സ്ഥാപിതമായതിനുശേഷം അപ്പൊസ്തൊലന്മാരെയും ആദിമസഭയെയും ഒരുപോലെ നയിച്ചത് തങ്ങള്‍ “ക്രിസ്തുമാര്‍ഗ്ഗി”കളാണ് എന്നൊരു നവീനചിന്തയായിരുന്നു. മതജീവിതത്തിന്‍റെ ബന്ധനത്തിൽനിന്നും ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടവരാണ് തങ്ങളെന്ന അവബോധം ആദിമസഭയുടെ മുഖമുദ്രയായിരുന്നു. ക്രിസ്തുവിശ്വാസികള്‍ തങ്ങളെ “ക്രിസ്തുമാര്‍ഗ്ഗികള്‍” എന്ന് വിശേഷിപ്പിച്ചിരുന്നതായി അപ്പസ്തൊലപ്രവൃത്തികളില്‍ വായിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗം” സ്വീകരിച്ചവരെ ബന്ധനസ്ഥരാക്കി ജെറുസലേമില്‍ കൊണ്ടുവരാനാണ് സാവൂള്‍ ശ്രമിച്ചതെന്ന് അപ്പ പ്രവൃ 9:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗത്തെ” സംബന്ധിച്ച് എഫേസോസില്‍ വലിയൊരു ലഹളയുണ്ടായതായി അപ്പസ്തോല പ്രവൃത്തി 19:23ല്‍ കാണാം. കൂടാതെ, ഫെലിക്സ് എന്ന ദേശാധിപതിക്ക് “ക്രിസ്തുമാര്‍ഗ്ഗ”ത്തെ സംബന്ധിച്ചു നല്ല അറിവുണ്ടായിരുന്നു എന്ന് അപ്പസ്തൊല പ്രവൃത്തി 24:22ലും വ്യക്തമാക്കിയിരിക്കുന്നു.
തങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗികളാണെന്നും ഈശോമശിഹാ എന്ന വഴിയിലൂടെ ദൈവപിതാവിൻ്റെ സന്നിധിയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരാണെന്നുമുള്ള അവബോധം സഭയുടെ ആരംഭംമുതലേ ക്രൈസ്തവസമൂഹത്തില്‍ നിലനിന്നിരുന്നു. ഇതിനുള്ള തെളിവുകളാണ് ”അപ്പസ്തൊല പ്രവൃത്തികൾ” എന്ന പുതിയനിയമ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

ക്രിസ്തുമാർഗ്ഗത്തിലെ സഞ്ചാരിയായി പൗലോസ് സ്ലീഹാ

യഹൂദമതത്തില്‍ ഏറെ മതാനുസാരിയായി ജീവിച്ച പൗലോസ് അപ്പൊസ്തൊലന്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനുശേഷം യഹൂദമതത്തിന്‍റെ കുറ്റങ്ങളും കുറവുകളും തീര്‍ത്ത് മറ്റൊരു നവീനമതം കെട്ടിപ്പടുക്കാനല്ല ശ്രമിച്ചത്. താന്‍ ക്രിസ്തുമാര്‍ഗ്ഗിയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ”ക്രിസ്തുമാര്‍ഗ്ഗം” എന്ന പുതിയനിയമ ദര്‍ശനമാണ് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സുവിശേഷ പ്രസംഗങ്ങളുടെയെല്ലാം അടിസ്ഥാനം ക്രിസ്തുമാര്‍ഗ്ഗ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു. കൊറിന്തോസ് സഭയ്ക്കുള്ള ലേഖനത്തില്‍ പൗലോസ് സ്ലീഹാ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കര്‍ത്താവില്‍ എൻ്റെ പ്രിയപുത്രനും വിശ്വസ്തനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എൻ്റെ മാര്‍ഗങ്ങള്‍ (My Ways in Christ)നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്. (1 കൊരി 4:17). തന്‍റെ ഉപദേശങ്ങളുടെയും പ്രസംഗങ്ങളുടെയും അടിസ്ഥാനം ”ക്രിസ്തുവിലുള്ള തൻ്റെ യാത്രകൾ” ആണെന്ന യാഥാർത്ഥ്യമാണ് പൗലോസ് സ്ളീഹാ ഇവിടെ വ്യക്തമാക്കുന്നത്. കൂടാതെ പൗലോസ് അപ്പൊസ്തൊലന്‍റേതായി അറിയപ്പെടുന്ന ഹെബ്രായലേഖനത്തില്‍ തന്‍റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നുവെന്നും (ഹെബ്രായര്‍ 10:20) രേഖപ്പെടുത്തിയിരിക്കുന്നു.

പൗലോസ് സ്ലീഹായുടെ ജീവിതവും സന്ദേശവും ”ക്രിസ്തുവിലുള്ള തന്‍റെ വഴികളെ” സംബന്ധിച്ചായിരുന്നു. ക്രിസ്തുമാര്‍ഗ്ഗമെന്നത് കേവല മതജീവിതത്തില്‍നിന്നും വ്യത്യസ്തമായ ജീവിതദര്‍ശനമാണെന്ന സന്ദേശമായിരുന്നു എല്ലാ അപ്പൊസ്തൊലന്മാരും പങ്കുവച്ചത്. വിവിധ മതങ്ങളില്‍നിന്നും പ്രാകൃതസമൂഹങ്ങളില്‍നിന്നും ക്രിസ്തുവിനാല്‍ വീണ്ടെടുക്കപ്പെട്ടു പുതിയ സൃഷ്ടികളാക്കപ്പെട്ടവർ ക്രിസ്തുമാര്‍ഗ്ഗത്തിലുള്ള ജീവിതം പരിശീലിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അപ്പൊസ്തൊലന്മാര്‍ ലേഖനങ്ങള്‍ എഴുതിയത്. ആഴമേറിയ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ക്കൊപ്പം അനുദിനജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ധാര്‍മ്മികനിയമങ്ങളും നീതിബോധവും ഓരോ ക്രിസ്തുശിഷ്യനിലും വളര്‍ത്തിയെടുക്കാനും അവര്‍ തങ്ങളുടെ എഴുത്തുകളില്‍ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് കൊളോസ്യ ലേഖനം 3,4 അധ്യായങ്ങള്‍, എഫേസോസ് ലേഖനം 4,5,6 എന്നീ അധ്യായങ്ങള്‍ നോക്കുക. കൊളോസോസിലെയും എഫേസോസിലെയും പാഗന്‍ സമൂഹങ്ങളില്‍നിന്ന് ക്രിസ്തുമാര്‍ഗ്ഗത്തലേക്കു കടന്നുവന്നവര്‍ക്കു നല്‍കുന്ന ഉപദേശങ്ങളിൽ കാലാതീതമായ ഒരു ക്രൈസ്തവജീവിത സംസ്കാരം രൂപപ്പെടുത്തുന്നതിനുള്ള സ്ലീഹായുടെ ഇടപെടല്‍ വ്യക്തമായി കാണാം. യാക്കോബ്, പത്രോസ്, യൂദ, യോഹന്നാന്‍ എന്നിവരുടെ ലേഖനങ്ങളിലുമെല്ലാം ക്രിസ്തുമാര്‍ഗ്ഗത്തില്‍ അധിഷ്ഠ്തിമായ ജീവിതരീതിയെക്കുറിച്ചുള്ള നിര്‍ദ്ദേങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ദൈവവചനത്തിന്‍റെ ആഴമേറിയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ക്രിസ്തുമാര്‍ഗ്ഗമെന്ന ജീവിതക്രമത്തിനും അപ്പൊസ്തൊലന്മാര്‍ ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നു. ക്രിസ്തുവെന്ന മാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും മുമ്പേ താന്‍ സഞ്ചരിക്കുന്നതിനാല്‍ തന്നെ അനുകരിച്ചു തന്‍റെ പിന്നാലെ വരുവാനാണ് പൗലോസ് കൊരിന്ത് സഭയെ ആഹ്വാനം ചെയ്തത്. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍” (1 കൊരി 11:1).

ഭാരതസഭയും തോമാമാര്‍ഗ്ഗ ദര്‍ശനങ്ങളും

അപ്പൊസ്തൊലിക ഉപദേശത്തിൻ്റെ കാതലായിരുന്ന ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള ആഹ്വാനമാണ് തോമാസ്ലീഹാ ഭാരതത്തിലും പ്രചരിപ്പിച്ചത്. “ഞാന്‍ വഴിയാണ്” എന്ന് ഈശോമശിഹായില്‍നിന്നു നേരിട്ടു കേട്ട ശിഷ്യനായിരുന്നുവല്ലോ തോമാസ്ലീഹാ. അതിനാല്‍ തന്‍റെ സുവിശേഷപ്രവര്‍ത്തന ഭൂമികയായ ഭാരതത്തില്‍ ക്രൈസ്തവികതയെ മാര്‍ഗ്ഗമായി അവതരിപ്പിക്കുന്നതിനാണ് തോമാസ്ലീഹായും യത്നിച്ചത്. തോമാസ്ലീഹായില്‍നിന്നു പകര്‍ന്നുകിട്ടിയ ഈ മാര്‍ഗ്ഗദര്‍ശനത്തെ ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളും ഏറ്റെടുത്തു. തങ്ങള്‍ “തോമാമാര്‍ഗ്ഗ”ത്തിലൂടെ ക്രിസ്തുവിനെ പിന്‍പറ്റുന്നവരാണ് എന്നൊരു സ്വയാവബോധം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മുഖമുദ്രയായിരുന്നു.

The Liturgical Heritage of the Syro Malabar Church എന്ന ഗ്രന്ഥത്തിൽ ഫാ. പോൾ പള്ളത്ത് എഴുതുന്നു ”For the St Thomas Christians, Christianity was predominantly a way of life (margam) to obtain salvation and to reach God the Father, which was wrought by Christ through his paschal mysteries, introduced in India by Apostle Thomas “Thoma Margom” and assiduously practised by their ancestors ” (The Liturgical Heritage of the Syro Malabar Church: Shadows and Realities, Paul Pallath, HIRS Publication, Changanassery).

മാര്‍ത്തോമാസ്ലീഹാ കേരളത്തില്‍ അവതരിപ്പിച്ചത് ഒരു വിശ്വാസപ്രമാണം മാത്രമായിരുന്നില്ല, ക്രിസ്തുവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതിയുമായിരുന്നു തോമായുടെയും സുവിശേഷം. ഈ ജീവിതരീതി തോമാമാര്‍ഗ്ഗമാണ് എന്ന് ഭാരത ക്രിസ്ത്യാനികൾ മനസ്സിലാക്കി. ക്രിസ്തുവില്‍ സംലഭ്യമായ എല്ലാ ആത്മീയാനുഗ്രഹങ്ങളെയും സ്വായത്തമാക്കുവാന്‍ കഴിയുന്ന ജീവിതക്രമമായിരുന്നു തോമാമാര്‍ഗ്ഗം. വ്യക്തിയിലും കുടുംബത്തിലും സഭയിലും സമൂഹത്തിലും ക്രിസ്തുമാര്‍ഗ്ഗികള്‍ എന്ന അവബോധത്തോടെ തോമായുടെ പിന്നാലെ സഞ്ചരിച്ച് പിതാവിന്‍റെ സന്നിധിയെന്ന മഹത്തായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഒരു സമൂഹത്തെയാണ് തോമാസ്ലീഹാ ഒരുക്കിയത്. ക്രിസ്ത്വാനുകരണമെന്നത് വിശ്വാസവും ജീവിതരീതിയും കൂടിച്ചേർന്നതാണ് എന്ന അപ്പൊസ്തൊലിക ഉപദേശത്തെ ഭാരതസാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊണ്ടായിരുന്നു തോമാമാര്‍ഗ്ഗം ഇവിടെ നിലനിന്നത്. പ്രാര്‍ത്ഥനയും ഉപവാസവും ആത്മനിയന്ത്രണത്തിനായി നോയമ്പും ശക്തമായ കൂട്ടായ്മാ ബോധവുമെല്ലാം തോമാമാര്‍ഗ്ഗത്തിന്‍റെ സവിശേഷതകളായിരുന്നു.

ക്രിസ്തുവിനെ മാര്‍ഗ്ഗമായും അതോടൊപ്പം വിശ്വാസപ്രമാണമായും അവതരിപ്പിക്കുന്നതിന് ഒരു അപ്പൊസ്തൊലന്‍ കൂടിയേ തീരൂ. അപ്പൊസ്തൊലന്‍റെ സാന്നിധ്യമില്ലെങ്കില്‍ അവിടെ ക്രിസ്തുമാര്‍ഗ്ഗം രൂപപ്പെടില്ല. “തോമാമാര്‍ഗ്ഗികള്‍” എന്ന സുറിയാനി സഭയുടെ അടിസ്ഥാനബോധ്യം ക്രിസ്തുമാര്‍ഗ്ഗമെന്ന അപ്പൊസ്തൊലിക ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭാരതഭൂവിൽ രൂപപ്പെട്ടത്. ഈ അടിസ്ഥാനം രൂപപ്പെടുത്തുവാന്‍ കടന്നുവന്ന ക്രിസ്തുശിഷ്യനായിരുന്നു തോമാസ്ലീഹാ. തോമാസ്ളീഹായുടെ ചരിത്രപരതയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൻ്റെ തിരുവചനത്തിലെ തെളിവാണ് ഭാരത സഭയുടെ ആരംഭം മുതൽ മാർത്തോമാ ക്രിസ്ത്യാനികളിൽ നിറഞ്ഞു നിൽക്കുന്ന തോമമാർഗ്ഗ ദർശനങ്ങൾ.