അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നു. എറണാകുളത്താണ് സംഭവം. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുവെച്ചാണ് കൊലപാതകം. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.

യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. അജയ്കുമാറും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു.

ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ്, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണു മരിച്ചു.

തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു. അതേസമയം, പോലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.