ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ അനില്‍ കുബ്ലെയെ ടീം ഡയറക്ടറായി നിയമിച്ചേക്കും. കഴിഞ്ഞ വര്‍ഷം രവി ശാസ്ത്രി ഒഴിഞ്ഞശേഷം ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചിരുന്നില്ല. കുബ്ലെയ്ക്ക് പുതിയ ചുമതല നല്‍കിയാല്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കുബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ നമ്പര്‍വണ്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒരൊറ്റ ടെസ്റ്റില്‍ പോലും ഇന്ത്യ പരാജയമറിഞ്ഞില്ല. വെസ്റ്റിന്‍ഡീസിനെ അവരുടെ പാളയത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടിയ നീലപ്പട, നാട്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയും വിജയകൊടി നാട്ടി.

നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ദ്രാവിഡിന്റെ പരിശീലന മികവില്‍ അണ്ടര്‍ 10 ലോകകപ്പ് ഫൈനലില്‍ കടന്ന ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച, വിനോദ് റായ് അധ്യക്ഷനായ ഭരണകര്‍തൃസമിതിയ്ക്കാണ് നിലവില്‍ ടീമിന്റെ ഭരണചുമതല. ബിസിസിഐയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കുബ്ലെയ്ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനമെന്ന് അറിയുന്നു.

ഇന്ത്യ ജയിച്ച ബാഗ്ലൂര്‍ ടെസ്റ്റിന് ശേഷം അനില്‍ കുബ്ലെ ഭരണകര്‍ത്യ സമിതിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ സീനിയര്‍, എ, ജൂനിയര്‍, വനിതാ ടീമുകളെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കുബ്ലെയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ പതിനാലിന് കുബ്ലെയെ ടീം ഡയറക്ടറാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. അങ്ങനെയെങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര പരിശീലകനെന്ന നിലയില്‍ കുബ്ലെയുടെ അവസാന പരമ്പരയായിരിക്കും.