ന്യൂസ് ഡെസ്ക് മലയാളം യുകെ

സാധാരണയായി പലരിലും അനാവശ്യ ഉത്കണ് ഠ മൂലം ഉണ്ടാകുന്നുവെന്ന് കരുതുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) -നെ വിശദീകരിക്കാൻ ജീനുകൾ കൊണ്ട് കഴിഞ്ഞേക്കാം എന്ന് ഗവേഷകർ. തങ്ങളുടെ കണ്ടെത്തൽ ഐബിഎസിനെ ഒരു വൈകാരിക അവസ്ഥയായി തെറ്റായി വ്യാഖ്യാനിക്കുന്നതു തടയും എന്ന്കരുതുന്നതായും അവർ പറഞ്ഞു. ഐബിഎസ് ഉള്ള ഏകദേശം അമ്പതിനായിരത്തിലധികം ആളുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇവരുടെ ഡിഎൻഎ സാധാരണ ആളുകളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്തത്. നേച്ചർ ജെനറ്റിക്‌സ് ജേണലിലാണ് ഗവേഷണത്തിൻെറ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് .ഐബിഎസ് 10 ആളുകളിൽ ഒരാൾക്കെങ്കിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് വയറുവേദനയ് ക്കോ വയറിളക്കത്തിനോ കാരണമാകും.


സ്ത്രീകളിലാണ് പുരുഷൻമാരേക്കാൾ കൂടുതലായി ഇത് കാണുന്നത്. 20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് സാധാരണയായി കാണുന്നത്. ഐബിഎസിനെപ്പറ്റി ഇപ്പോഴും ചില ഡോക്ടർമാർ പോലും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നും സൈക്കോസോമാറ്റിക്‌ എന്ന അവസ്ഥയായി ഇതിനെ തെറ്റായി തരം തിരിക്കുന്നവരാണ് കൂടുതലെന്നും ജീൻ ഗവേഷണത്തിന് നേതൃത്വം നൽകിയ കേംബ്രിഡ്ജിലെ അഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് പ്രൊഫ മൈൽസ് പാർക്ക്സ് പറഞ്ഞു.
ഉടലും മനസ്സും തമ്മിലുള്ള ബന്ധം ഭാഗികമായെങ്കിലും വിശദീകരിക്കാൻ കഴിയുന്ന ആറ് വ്യത്യസ്ത ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രൊഫ മൈൽസ് പാർക്ക്സ് പറഞ്ഞു. ഫലം അനുസരിച്ച് ഐബിഎസ് പാരമ്പര്യം മൂലം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കണ്ടെത്തിയത്.


ആറ് ജനിതക മാറ്റങ്ങൾ വന്ന ജീനുകൾ ഐബിഎസ് ഉള്ള ആളുകളിൽ എല്ലാം തന്നെ പൊതുവായി കാണുവാൻ സാധിച്ചു. ഈ ജീനുകളിൽ ഭൂരിഭാഗവും തലച്ചോറുമായോ കുടലുമായോ അല്ലെങ്കിൽ കുടലിലെ ഞരമ്പുകളുമായോ ബന്ധം ഉള്ളവയാണ്. ഐബിസിൻറെ ഈ ജീനുകൾ വിഷാദം ന്യൂറോട്ടിസിസം, ഉറക്കമില്ലായ്മ, ഉൽക്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ ഉൽക്കണ്ഠ ഐബിഎസിൻെറ ലക്ഷണങ്ങൾക്ക് കാരണമാകുന്നില്ലെന്ന് പ്രൊഫസർ പാർക്ക്സ് പറഞ്ഞു. ഈ കണ്ടെത്തൽ ഐബിഎസിൻെറ പരിശോധനകളെയും ചികിത്സയെയും സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേംബ്രിഡ്ജിൽ നിന്നുള്ള 34 വയസ്സുള്ള ലോറ ടെബ്‌സിന് ഐബിഎസ് മൂലം വിഷാദം അനുഭവിച്ചിട്ടുണ്ട്. തനിക്ക് വർഷങ്ങളായി വിഷാദം ഉണ്ടായിരുന്നെന്നും അതിനാൽ തന്നെ ആ അവസ്ഥയിൽ ഉള്ള ജീവിതം എത്ര ഭയാനകം ആണെന്ന് തനിക്കറിയാമെന്നും ജനുവരിയിൽ കോവിഡ് പിടിപ്പെട്ടതിനുശേഷമാണ് തനിക്ക് ഐബിഎസ് ആരംഭിച്ചതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് തങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഐബിഎസ് ഉള്ള ഒരാളുടെ ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്നും അവർ കൂട്ടിച്ചേർത്തു . ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും സ്ഥിരമായി കഠിന വേദന ഉണ്ടാവും. സാധാരണയായിധരിച്ചിരുന്ന ട്രൗസറുകളോ ജീൻസോ ഒന്നുംതന്നെ ധരിക്കാൻ കഴിഞ്ഞിരുന്നില്ല പകരം ലഗിൻസ് ആണ് ധരിച്ചിരുന്നത്. പ്രൊഫസർ പാർക്ക്സിൻെറ പരിചരണത്തിലാണ് തൻറെ അവസ്ഥ മെച്ചപ്പെട്ടതെന്നും അവർ വ്യക്തമാക്കി .