ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ വീട് വില കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ശരാശരി വീട് വില 338,462 പൗണ്ടിലെത്തി. റൈറ്റ്മൂവിലെ കണക്കുകൾ പ്രകാരം, വീടുകളുടെ ശരാശരി ചോദ്യ വിലകൾ 0.3 ശതമാനം (1,091 പൗണ്ട്) വർദ്ധിച്ചു. വെയിൽസ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, കിഴക്കൻ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ 8 ശതമാനത്തിലധികം വാർഷിക വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്പനക്കാർ തമ്മിലുള്ള കടുത്ത മത്സരമാണ് വീട് വില ഉയരാനുള്ള പ്രധാന കാരണം. പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റിന്റെ ഇൻഡെക്സ് അനുസരിച്ച്, ശരാശരി ചോദിക്കുന്ന വില വെറും ആറ് മാസത്തിനുള്ളിൽ, 21,389 പൗണ്ട് ഉയർന്ന് 338,447 പൗണ്ടിലെത്തി.

കോവിഡ് -19 ന് മുമ്പുള്ളതിനേക്കാൾ 13 ശതമാനം വർധനവിലാണ് ഇപ്പോൾ വീടുകളുടെ വില്പന നടക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം പകർച്ചവ്യാധി മൂലം നിലവിൽ വന്ന സർക്കാരിന്റെ സ്റ്റാമ്പ് ഡ്യൂട്ടി അവധി, വീടിന്റെ വില ദ്രുതഗതിയിൽ വർധിക്കുന്നതിന് കാരണമായി. വിൽപ്പനയ്ക്കുള്ള വീടുകളുടെ ലഭ്യതക്കുറവാണ് ഇതിന് കാരണമായതെന്നും വിൽപ്പനയ്‌ക്കായി കൂടുതൽ സാധാരണ നിലയിലുള്ള സ്വത്ത് നിലനിർത്തിയാൽ വില സ്ഥിരപ്പെടുത്താൻ സാധിക്കുമെന്നും റൈറ്റ്മൂവ് കൂട്ടിച്ചേർത്തു.

സ്റ്റാമ്പ് ഡ്യൂട്ടി അവധി അവസാനിച്ചിട്ടും വീട് വിപണിയിൽ ഉയർന്ന തലത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നിരുന്നു. ജൂൺ 30 ന് അവസാനിച്ച സ്റ്റാമ്പ് ഡ്യൂട്ടി അവധി പ്രകാരം ഒരു വസ്തു വാങ്ങൽ വിലയുടെ ആദ്യ 500,000 പൗണ്ടിന് നികുതി നൽകേണ്ടതില്ലായിരുന്നു. എന്നാൽ അതിപ്പോൾ സെപ്റ്റംബർ അവസാനം വരെ വീട് വിലയുടെ ആദ്യത്തെ 250,000 പൗണ്ടിന് നികുതിയില്ലെന്നായി. സ്റ്റാമ്പ് ഡ്യൂട്ടി അതിനു ശേഷം പൂർണ്ണമായി തിരിച്ചുവരും. വില സുസ്ഥിരമാകേണ്ടത് അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും റൈറ്റ്മൂവ് അഭിപ്രായപ്പെട്ടു.