ക്രൂര കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ആളൂര്‍ പരിചിതനാണ്. ജോളി കേസ്, ദിലീപ് കേസ് തുടങ്ങി നിരവധി പ്രധാന കേസുകളും ആളൂര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസിലും പ്രതിക്ക് വേണ്ടി ആളൂര്‍ തന്നെയാണ് ഹാജരായത്. അറസ്റ്റിലായ മൂന്നാം പ്രതി വില്‍സണ്‍ ജോസഫിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി.

പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് പ്രതിയെ ഹാജരാക്കിയത്. ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകന്‍ ഷെഫിന്‍ അഹമ്മദ് ആണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

സ്ഫോടക വാസ്തു കയ്യില്‍ വെച്ചതിനു പോലീസും, വന്യ ജീവികളെ വേട്ടയാടിയതിനു വനം വകുപ്പും കേസ് എടുത്തിരുന്നു. ഇതില്‍ ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമിനും, മകന്‍ റിയാസുദീനും വേണ്ടി ആളൂര്‍ തന്നെ ഹാജരാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്. തേങ്ങയില്‍ പടക്കം നിറച്ചു പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ ആണ് ആന കുടുങ്ങിയത് എന്നാണ് വില്‍സണ്‍ മൊഴി നല്‍കിയത്.