ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിലെ ശമ്പള കണക്കിലെ പിഴവുകൾ മൂലം ആയിരക്കണക്കിന് ജീവനക്കാരുടെ കൈയ്യിൽ നിന്ന് ശമ്പളം തിരിച്ചു പിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ ജീവനക്കാരെ കടുത്ത കടക്കെണിയിലാക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. കടപ്പിരിവ് ഏജൻസികളുടെ നടപടികൾ ഒട്ടെറെ കുടുബങ്ങളെ കടുത്ത ദുരിതത്തിലാക്കിയതായുള്ള വിവരങ്ങൾ ബിബിസി നടത്തിയ അന്വേഷണത്തിൽ ആണ് കണ്ടെത്തിയത്. ഫ്രീഡം ഓഫ് ഇൻഫർമേഷൻ അപേക്ഷകളിലൂടെ ലഭിച്ച കണക്കുകൾ പ്രകാരം 2020-21ൽ 1,807 പേരെ കടപ്പിരിവിന് വിധേയമാക്കിയപ്പോൾ 2024-25 ൽ ഇത് 2,683 ആയി ഉയർന്നു. ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാർക്ക് അധിക ശമ്പളം നൽകിയതായി കണ്ടെത്തുന്നുണ്ടെങ്കിലും, അത് തിരികെ പിടിക്കുന്ന രീതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ബെയ്ലിഫ് എന്നത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കടം പിരിക്കാൻ നിയമപരമായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഒരാൾക്ക് കടം അടയ്ക്കാത്ത പക്ഷം കോടതി ഉത്തരവ് ലഭിക്കാം. തുടർന്ന് ബെയ്ലിഫ് നോട്ടീസ് നൽകുകയും, ആവശ്യമായാൽ സ്വത്ത് ജപ്തി ചെയ്യുകയും ചെയ്യാം. ഇത്തരത്തിലുള്ള നടപടികൾ ജീവനക്കാരിൽ ഭയം, മാനസിക സമ്മർദ്ദം എന്നിവ സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

നോട്ടിംഗ്ഹാമിലെ ഡോ. ടോം ഹോൺ മുൻപ് ജോലി ചെയ്തിരുന്ന ഷെർവുഡ് ഫോറസ്റ്റ് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് പിരിഞ്ഞതിന് ശേഷം £1,900 അധികമായി നൽകിയതായും പിന്നീട് ബെയ്ലിഫ് കത്ത് ലഭിച്ചതായും വ്യക്തമാക്കി. പഴയ വിലാസത്തിലേക്ക് കത്തയച്ചതിനെ തുടർന്ന് കോടതി സമൻസ് വരെ ലഭിക്കുന്ന സാഹചര്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. കോടതി ഫീസ്, പലിശ, നികുതി എന്നിവ ചേർന്ന് തുക ഏകദേശം £3,000 ആയി ഉയർന്നു. സമാനമായി സോമർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ഡോ. ഹംസ ഉസ്മാനും അധിക ശമ്പളം ലഭിക്കുന്നതായി അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും പിന്നീട് കോടതി ഭീഷണി നേരിട്ടതായും പറഞ്ഞു.
സംഭവങ്ങളിൽ പ്രതികരിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഉദാര പൂർവമായ തിരിച്ചടവ് സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയവും ശമ്പള സംവിധാനം മെച്ചപ്പെടുത്താൻ പ്രത്യേക പരിഷ്‌കരണ പദ്ധതി ആരംഭിച്ചതായി അറിയിച്ചു.











Leave a Reply