കൊച്ചി: ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന ആരോപിച്ച് വിജിലന്‍സ് എസ്പി സുകേശനും ബിജു രമേശിനുമെതിരേ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കാരണമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് ഒരു വര്‍ഷത്തോളം പൂഴ്ത്തിവെച്ചതായി ആരോപണം. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി നല്‍കിയ രഹസ്യറിപ്പോര്‍ട്ടാണ് എട്ടു മാസത്തിലേറെ നടപടിയൊന്നും എടുക്കാതെ പൂഴ്ത്തിവെച്ചത്. 2015 ഫെബ്രുവരി ആറിനാണ് എഡിജിപിയായ എസ്.ആനന്ദകൃഷ്ണന് എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി റിപ്പോര്‍ട്ട് കൈമാറിയത്. ബിജുരമേശും, സുകേശനുമായി വഴിവിട്ട ബന്ധമുണ്ടെന്നും, മൊഴി നല്‍കുവാനായി സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഇപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സുകേശനെതിരെ നടപടിയുമായി രംഗത്ത് എത്തിയത്. തന്നോട് സഹകരിച്ചാല്‍ ചരിത്രത്തില്‍ നിങ്ങളുടെ പേരും തങ്കലിപിയില്‍ സ്ഥാനം പിടിക്കും എന്നായിരുന്നു കെ.എം മാണിക്ക് എതിരെ തെളിവുനല്‍കാനായി സുകേശന്‍ സാക്ഷികളോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബിജു രമേശിന് സുകേശന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഇതിനായി ഇരുവരുടെയും ടെലിഫോണ്‍ വിവരങ്ങളുള്‍പ്പെടെയുളളവ പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എം.മാണിക്ക് എതിരായ ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ രാജിവരെ ഉണ്ടായപ്പോഴും സര്‍ക്കാര്‍ സുകേശനെതിരെ നടപടിക്ക് മുതിര്‍ന്നിട്ടില്ലായിരുന്നു. വിജിലന്‍സ് കോടതിയില്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സിന്റെ ഉന്നതങ്ങളില്‍ നിന്ന് ഇടപെടലുണ്ടായതിനേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സുകേശന്‍ തന്നെ കേസ് അന്വേഷിക്കാനായിരുന്നു കോചതി ആവശ്യപ്പെട്ടത്. എന്നാല്‍ സുകേശന്‍ രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടില്‍ മാണിെ കുറ്റവിമുക്തനാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയുടെ പരാതിയിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.