ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ മെഡിസിൻ ഫിസിഷ്യനായ ഡോക്ടർ അരുൺ എൻ മാധവനും സംഘവും നടത്തിയ വസ്തുതാപരമായ അന്വേഷണത്തിലാണ് കേരളം കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. പഠനസംഘം മാർച്ച് മുതൽ ഏഴ് പ്രാദേശിക പത്രങ്ങളും, 5 ന്യൂസ് ചാനലുകളും ജില്ലാതലത്തിൽ പഠനത്തിന് വിധേയമാക്കി കണക്കുകൾ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തുകയായിരുന്നു. എണ്ണം രേഖപ്പെടുത്താനുള്ള വളരെ കൃത്യവും സുതാര്യവുമായ മാർഗ്ഗമാണിതെന്ന്, ഇന്ത്യയുടെ അംബിഷ്യസ് മില്യൺ ഡെത്ത് സ്റ്റഡി നടത്തിയ ടോറോണ്ടോ യൂണിവേഴ്സിറ്റി പ്രൊഫസറായ പ്രഭാത് ജാ സാക്ഷ്യപ്പെടുത്തുന്നു.

അവരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 3,356 മരണങ്ങളാണ് നടന്നത്, എന്നാൽ മാർച്ച് മുതൽ നടന്ന മരണങ്ങളിൽ ഔദ്യോഗികമായി 1,969 എണ്ണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

ഇന്ത്യയിൽ 8.9 മില്യൺ വ്യക്തികൾക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞു, യുഎസിന് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ നില. ഇതുവരെ 130,000 മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. അതായത് മരണനിരക്ക് 1.5 ശതമാനത്തിൽ കുറവ് മാത്രമാണ്. പക്ഷേ സംസ്ഥാനങ്ങൾ പൊതുവേ കോവിഡ് മരണത്തിന്റെ കണക്കുകൾ മറച്ചുവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

” സംസ്ഥാനം കോവിഡ് മരണങ്ങളിൽ ഏറിയ പങ്കിനെയും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ” ഡോക്ടർ മാധവൻ പറയുന്നു. മരണത്തിന് തൊട്ടുമുൻപ് കോവിഡ് നെഗറ്റീവ് സ്ഥിതീകരിച്ചവരുടെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും കണക്കുകൾ കേരളം ഉൾപ്പെടുത്തുന്നില്ല. തന്റെ ക്ലിനിക് സന്ദർശിച്ച 65 നും 78 നും മധ്യേ പ്രായമുള്ള മൂന്ന് പേർക്ക് കോവിഡ് ബാധിച്ച് മരിച്ചെന്നും, ഔദ്യോഗികമായി അത് എണ്ണിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ എത്ര കേസുകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവും.

കേരളം കണക്കുകളുടെ കാര്യത്തിൽ ശ്രദ്ധ വെക്കാൻ കഴിയാത്ത ഒരു സംസ്ഥാനമല്ല, മികച്ച ആരോഗ്യ സംവിധാനങ്ങളും ടെക്നോളജിയും ഭരണസംവിധാനങ്ങളും നിലനിൽക്കുന്ന സംസ്ഥാനത്ത്, 2018 ലെ നിപ്പ വൈറസ് ബാധയെ പോലും ഫലപ്രദമായി ചെറുത്തതാണ്. രാജ്യമൊട്ടാകെ കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോഴും ആദ്യപാദങ്ങളിൽ ചെറുത്തുനിൽക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു എന്നാൽ ഒക്ടോബറോടെ കേസുകളുടെ എണ്ണം അര ലക്ഷത്തിൽ കവിഞ്ഞു. ക്യാൻസർ ഹൃദയാഘാതം പോലെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നവർ മരിക്കുമ്പോൾ അത് കൊറോണ കേസുകളുടെ പരിധിയിൽ ഉദ്യോഗസ്ഥർ കണക്കാക്കുന്നില്ല. ഇത്തരത്തിൽ 30 % മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. പ്രാദേശിക ഇലക്ഷനുകൾ മുന്നിൽ നിൽക്കുമ്പോൾ കണക്കുകൾ മറച്ചുവെക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം.