ബംഗലൂരു: കുസുമറാണിയും സുഖ്ബീര്‍ സിംഗും ഫെസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ട് വെറും പത്തൊന്‍പത് ദിവസം മാത്രമേ ആയിരുന്നുള്ളൂ. പക്ഷെ ഈ പരിചയം കുസുമറാണിക്ക് നഷ്ടമാക്കിയത് സ്വന്തം ജീവിതം തന്നെയാണ്. ബാംഗ്ലൂര്‍ ഐബിഎമ്മിലെ ജീവനക്കാരിയായ കുസുമറാണിയെ ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട സുഖ്ബീര്‍ സിംഗ് കഴുത്തില്‍ കുരുക്കിട്ടും പേന കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഹൂവിലെ എന്‍ജിനീയര്‍ ആയ സുഖ്ബീര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 31നാണ് സുഖ്ബീര്‍ സിംഗും കുസുമറാണിയും ഫെസ്ബുക്കിലൂടെ പരിചയത്തില്‍ ആകുന്നത്. ചാറ്റിംഗിലൂടെ ഇരുവരും അടുപ്പത്തിലാവുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന്‍ ഫോണിലൂടെ നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ പത്തൊന്‍പതിന് ബാംഗ്ലൂരില്‍ എത്തിയ സുഖ്ബീര്‍ കുസുമറാണിയോട് 50000 രൂപ ആവശ്യപ്പെട്ടു. മുന്‍പൊരിക്കല്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ കുസുമം ഇതിന് തയ്യാറായില്ല.

തുടര്‍ന്ന്‍ വിമാന ടിക്കറ്റിന്റെ പണമെങ്കിലും നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെയുകയായിരുന്നു. ഇതിനും കുസുമം തയ്യാറാവാതെ വന്നതോടെ സുഖ്ബീര്‍ കുസുമത്തെ ആക്രമിക്കുകയായിരുന്നു. കുസുമത്തെ കൊലപ്പെടുത്തിയ സുഖ്ബീര്‍ ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കൈപ്പെടുത്തിയ ശേഷം കടന്നു കളയുകയും ചെയ്തു.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് 10000 രൂപയും പിന്നീട് ഡല്‍ഹിയില്‍ നിന്ന് 30000 രൂപയും പിന്‍വലിക്കുകയും ചെയ്തു. സുഖ്ബിയര്‍ കൈവശപ്പെടുത്തിയ മൊബൈല്‍ ഫോണിന്‍റെ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന കുസുമറാണി ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റം കിട്ടി വന്നത്.