ഷെറിൻ പി യോഹന്നാൻ

“ഭീഷ്മ പർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം”? Movie Man ന്റെ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നതാണ്. “ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന മറുപടിയാണ് അദ്ദേഹം ക്യാമറയിലേക്ക് നോക്കി പറയുന്നത്. അമൽ നീരദിന്റെ ഫിലിം മേക്കിങ് സ്റ്റൈലിലേക്ക് കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷയും ഉയരും… അത് സ്വാഭാവികം.

1980കളുടെ അവസാനമാണ് കഥ നടക്കുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിൾ. സഹോദരന്മാരും അവരുടെ മക്കളും ഭയത്തോടെ സമീപിക്കുന്ന വ്യക്തി. മൈക്കിളിന്റെ ഭൂതകാലവും അധികാരവുമാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറായി കുടുംബാംഗങ്ങൾ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച്, കപ്പൽ മുങ്ങാതെ കാക്കുന്ന കപ്പിത്താനാവുകയാണ് മൈക്കിൾ.

അൻപത് വർഷം പിന്നിട്ട ഹോളിവുഡ് ചിത്രമായ ‘ഗോഡ്ഫാദറി’ൽ നിന്നും മഹാഭാരത കഥയിൽ നിന്നും അമൽ നീരദ് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ക്രെഡിറ്റ്‌ ലൈനിൽ മരിയോ പൂസോയുടെയും വ്യാസന്റെയും പേരുകളൊക്കെ കാണാം. ഒരു കുടുംബത്തിനുള്ളിലെ കഥയെ സ്റ്റൈലിഷായി, എൻഗേജിങ് ആയി ഒരുക്കിയെടുത്തിട്ടുണ്ട് അമൽ. സാങ്കേതിക വശങ്ങളിലെ പെർഫെക്ഷനും സ്റ്റൈലിഷായ മേക്കിങ്ങുമാണ് ‘ഭീഷ്മ പർവ്വ’ത്തെ ഗംഭീരമാക്കുന്നത്. മഴയും സ്ലോ മോഷൻ സീനുകളും അമൽ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. സ്ലോ മോഷൻ രംഗങ്ങളുടെ എണ്ണം ഇവിടെ കൂടുന്നുണ്ടെങ്കിലും എല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.

ആദ്യമേ തന്നെ ഒരു ക്ലാസ്സ്‌ സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. മൈക്കിളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങളെയും അവരുടെ ഇമോഷൻസിനെയും കൃത്യമായി കഥയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നേരത്തെ തന്നെ പ്ലേലിസ്റ്റിൽ ഇടം നേടിയതാണ്.

മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഫലപ്രദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി, മാനറിസം, വേഷം എന്നിവയൊക്കെ ഗംഭീരം. ഷൈൻ ടോം, സൗബിൻ, ദിലീഷ് പോത്തൻ, ജിനു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. അതിൽ ഷൈൻ, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയുയുമെന്ന് തീർച്ച. അമൽ നീരദ് ചിത്രങ്ങളിൽ കണ്ടുവരുന്ന സാമൂഹിക വിമർശനം ഇവിടെയും ദൃശ്യമാണ്. സിനിമയുടെ ആദ്യ രംഗങ്ങളിൽ അത് പ്രകടമായി കാണാം.

മികച്ച ക്യാമറ ആംഗിളുകളും ഗംഭീര ഫ്രെയിമുകളും ചേരുന്ന ആദ്യ ഫൈറ്റ് സീൻ പ്രേക്ഷകന് നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സാഹചര്യങ്ങളുമാണ് ചിത്രത്തിൽ. പ്രെഡിക്ടബിളായ സ്റ്റോറി ലൈനെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതിനാൽ ഇവിടെ ബോറടിയില്ല. അത് തന്നെയാണ് ഭീഷ്മയെ മികച്ചതാക്കുന്നത്.

Last Word – തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ഗംഭീര മേക്കിങ്ങിനൊപ്പം കഥാപാത്രനിർമിതിയും ശക്തമാകുമ്പോൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. അമൽ നീരദ് – മമ്മൂട്ടി കോമ്പോയുടെ ഗംഭീര ക്രൈം ഡ്രാമ. ബിഗ് സ്‌ക്രീനിൽ മിസ്സ്‌ ചെയ്യരുതാത്ത ചിത്രം.