തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിൽ പട്ടിക ചർച്ച ചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുമെന്നതാണ് പട്ടികയിലെ പ്രധാന നിർദ്ദേശം.
സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെ കഴക്കൂട്ടത്തും, പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും, അനൂപ് ആൻ്റണിയെ തിരുവല്ലയിലും പരിഗണിക്കുന്നു. ഷോൺ ജോർജ് പാലായിലും, കരമന ജയൻ തിരുവനന്തപുരത്തും, സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലും സ്ഥാനാർഥികളായേക്കും.
ജനറൽ സെക്രട്ടറി എം.ടി. രമേശിനെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് ആലോചന. അദ്ദേഹം മത്സരിക്കാത്ത പക്ഷം പത്മജാ വേണുഗോപാലിനാണ് സാധ്യത. ശോഭാ സുരേന്ദ്രന് മണ്ഡലം തീരുമാനിച്ചിട്ടില്ലെങ്കിലും നിരവധി ഇടങ്ങളിൽ പേര് പരിഗണനയിലുണ്ട്. ഘടകകക്ഷികളായ ബി.ഡി.ജെ.എസ്., ട്വൻ്റി20 തുടങ്ങിയവയ്ക്ക് ഏകദേശം 40 സീറ്റ് നൽകാനാണ് ബി.ജെ.പി തീരുമാനം.











Leave a Reply