ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മദ്യപിച്ച് ലൈസൻസില്ലാതെ പങ്കാളിയുടെ കാറിൽ 240 കിലോമീറ്ററോളം (150 മൈൽ) വാഹനമോടിച്ച അന്ധന് ബ്രിട്ടനിൽ സസ്പെൻഡഡ് തടവുശിക്ഷ. ഹഡേഴ്സ്ഫീൽഡ് സ്വദേശിയായ ആന്റണി ഹാൾ (50) ആണ് രാത്രിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ജൂൺ 29ന് പുലർച്ചെ 1.45ഓടെ എം6 മോട്ടോർവേയിൽ കാൾലൈലിന് സമീപം വോക്സ്ഹാൾ മെറിവ കാർ ലെയിനുകൾക്കിടയിലൂടെ വെട്ടിത്തിരിഞ്ഞും ഹാർഡ് ഷോൾഡറിലേക്ക് കയറിയും ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി കാഴ്ച നഷ്ടപ്പെട്ട ഹാൾ, തനിക്ക് ചില ലൈറ്റുകൾ മാത്രമേ കാണാനാകൂവെന്നും മോട്ടോർവേയിൽ ഒരു ചരക്ക് ലോറിയുടെ ലൈറ്റുകൾ പിന്തുടർന്നാണ് വാഹനമോടിച്ചതെന്നും പൊലീസിനോട് പറഞ്ഞു. താനും പങ്കാളിയും ചേർന്ന് നാല് കുപ്പി വൈൻ കുടിച്ചിരുന്നതായും ഇയാൾ സമ്മതിച്ചു. റോഡരികിൽ നടത്തിയ പരിശോധനയിൽ 100 മില്ലിലീറ്റർ ശ്വാസത്തിൽ 50 മൈക്രോഗ്രാം ആൽക്കഹോൾ കണ്ടെത്തി. പിന്നീട് പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലും 46 മൈക്രോഗ്രാം രേഖപ്പെടുത്തി. ഇംഗ്ലണ്ടിലും വെയിൽസിലും അനുവദനീയമായ പരിധി 35 മൈക്രോഗ്രാമാണ്. അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസുമില്ലാതെ വാഹനമോടിക്കൽ, ഉടമയുടെ അനുമതിയില്ലാതെ കാർ എടുത്തത് എന്നീ കുറ്റങ്ങളാണ് ഹാൾ സമ്മതിച്ചത്.

യാത്രയ്ക്കിടെ സ്കോട് ലൻഡിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും സ്വന്തം വീടും ബന്ധവും സാമ്പത്തിക പ്രശ്നങ്ങളും ഉപേക്ഷിച്ച് എത്രയും ദൂരം പോകാനാണ് ശ്രമിച്ചതെന്നും ഹാൾ പൊലീസിനോട് പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനായി വഴിയിൽ എവിടെയോ നിർത്തിയപ്പോൾ പമ്പ് ജീവനക്കാരനാണ് കാറിൽ ഇന്ധനം നിറച്ചതെന്നും കോടതിയെ അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലാത്ത ഹാൾ ഗുരുതരമായ വ്യക്തിപരമായ പ്രതിസന്ധിയിലായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷക അഡെൽ ഗ്രഹാം കോടതിയിൽ പറഞ്ഞു. പ്രതിസന്ധിക്കിടെ എടുത്ത മോശം തീരുമാനമായിരുന്നു സംഭവമെന്നും അവർ വാദിച്ചു.
ഹാളിന് 36 ആഴ്ചത്തെ തടവുശിക്ഷയാണ് കിർക്ലീസ് മജിസ്ട്രേറ്റ്സ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ 18 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കസ്റ്റഡി ശിക്ഷ നൽകേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും മുൻകാല നല്ല പെരുമാറ്റവും വ്യക്തിപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് തടവ് സസ്പെൻഡ് ചെയ്തതെന്ന് മജിസ്ട്രേറ്റ് ട്രേസി മക്എർലൈൻ-ബേൺസ് വ്യക്തമാക്കി. 90 ദിവസം മദ്യപിക്കരുതെന്നും പുനരധിവാസ പരിപാടികളിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചു. ലൈസൻസ് ഇല്ലായിരുന്നെങ്കിലും 12 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തി. കൂടാതെ 272 പൗണ്ട് കോടതി ചെലവും അടയ്ക്കണം.











Leave a Reply