ന്യൂസ് ഡെസ്ക് മലയാളം യുകെ

അമേരിക്കയെ നടുക്കി വീണ്ടും കൂട്ടകൊലപാതകം. കൊളറാഡോയിൽ നടന്ന ഒരു കുടുംബത്തിലെ ജന്മദിനാഘോഷ വേളയിൽ തോക്കുധാരി കാമുകി ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി. കൂട്ട കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായി പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിന് പ്രേരിപ്പിച്ച കാരണങ്ങൾ എന്താണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊളറാഡോ സ്പ്രിംഗ്സ് വിമാനത്താവളത്തിന് സമീപം ലാറ്റിനോ നിവാസികളുടെ മൊബൈൽ ഹോം പാർക്കായ കാന്റർബറി മാനുഫാക്ചേർഡ് ഹോം കമ്മ്യൂണിറ്റിയിലാണ് വെടിവയ്പ്പ് നടന്നത്.

അടുത്തയിടെ നടന്ന വെടിവെയ്പ്പുകൾ സ്വകാര്യവ്യക്തികൾ തോക്ക് ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെകുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ പ്രസിഡന്റ് ജോ ബൈഡൻ ലജ്ജാകരം എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണങ്ങൾ കുറയ്ക്കാൻ നിയമനിർമാണത്തെ പ്രസിഡൻറ് അനുകൂലിക്കുന്നുണ്ടെങ്കിലും തോക്കുപയോഗിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ അനുകൂലിക്കുന്നവരുടെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമുള്ള കടുത്ത എതിർപ്പാണ് അദ്ദേഹം നേരിടുന്നത്.