ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ യുകെയിലെ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന കാര്യം നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ബ്രെക്‌സിറ്റിന്റെ ആദ്യ ദിനത്തില്‍ത്തന്നെ ലണ്ടന്‍ നഗരത്തിന് നഷ്ടമാകാനിടയുള്ളത് ധനകാര്യ മേഖലയിലെ 10,500 ജോലികളാണെന്ന് പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ ഇവൈ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയുടെ പിന്‍മാറ്റം കൂടുതല്‍ ഗുണകരമാകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളായ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് മുതലായ നഗരങ്ങളായിരിക്കും.

യൂറോപ്യന്‍ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റാന്‍ പദ്ധതിയിടുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. 222 കമ്പനികളില്‍ നടത്തിയ പഠനത്തില്‍ ബാങ്കുകളും ബ്രോക്കര്‍മാരും അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ 75 ശതമാനവും ഡബ്ലിന്‍, ആംസറ്റര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കാനും ജീവനക്കാരെ ഈ നഗരങ്ങളിലേക്ക് മാറ്റാനും പദ്ധതിയിടുന്നതായാണ് വ്യക്തമായത്.

എന്നാല്‍ ലണ്ടന്‍ നഗരത്തിന് നഷ്ടമാകുന്ന തൊഴിലവസരങ്ങളില്‍ നേരത്തേ നടത്തിയ പ്രവചനത്തില്‍ നിന്ന് 2000 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസത്തിന് വക നല്‍കുന്നത്. സപ്പോര്‍ട്ട് ജോലികളേക്കാള്‍ ഇടപാടുകാരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന മുന്‍നിര ജോലികള്‍ നഷ്ടമാകുമെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ സാം വുഡ്‌സിന്റെ പ്രവചനത്തോട് അടുത്ത് വരുന്നതാണ് ഇവൈ പഠനഫലം. ബ്രെക്‌സിറ്റോടെ 10,000 തൊഴിലവസരങ്ങള്‍ ലണ്ടന് നഷ്ടമാകുമെന്നായിരുന്നു വുഡ്‌സ് പറഞ്ഞിരുന്നത്.